പട്ന: യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് യുവാവിന്‍റെ തല മുണ്ഡനം ചെയ്ത് ചെരുപ്പുമാലയിട്ട് നടത്തിച്ച് സ്ത്രീയുടെ ബന്ധുക്കൾ. ബിഹാറിലെ കാട്ടിഹാർ ജില്ലയിലാണ് സംഭവം.
കാട്ടിഹാറിലെ കാബർ എന്ന ഗ്രാമത്തിലെ പൊടിമില്ലിൽ ജോലി ചെയ്ത് വരികയായിരുന്ന ആനന്ദ് എന്ന യുവാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ജോലി സ്ഥലത്തെത്തുമായിരുന്ന മിൽ ഉടമ രാജീവ് കുമാറിന്‍റെ ഭാര്യയുമായി ആനന്ദിന് സൗഹൃദമുണ്ടായിരുന്നു. ഇരുവരും പലപ്പോഴും ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആനന്ദ് തന്നെ ഏറെക്കാലമായി ശല്യം ചെയ്യുകയാണെന്നും അനാവശ്യമായി തന്നെ ഫോൺ ചെയ്യാറുണ്ടെന്നും യുവതി പറഞ്ഞതോടെയാണ് ആനന്ദിന് നേരെ ആക്രമണമുണ്ടായത്. ആനന്ദ് തന്നെ ബലാത്സംഗം ചെയ്തുവെന്നും യുവതി ആരോപിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഇയാളെ മർദിച്ചത്. യുവാവിനെ തൂണിൽ കെട്ടിയിട്ട ശേഷം ക്രൂരമായി മർദിക്കുകയും തലമുടിയും താടിയും മുണ്ഡനം ചെയ്തശേഷം ചെരുപ്പുമാല അണിയിക്കുകയുമായിരുന്നു.
അതേസമയം വിഷയത്തിൽ താൻ നിരപരാധിയാണെന്നും യുവതിയാണ് തന്നെ നിരന്തരം വീട്ടിലേക്ക് ക്ഷണിക്കാറുള്ളതെന്നും മറ്റ് ബന്ധങ്ങളൊന്നും തങ്ങൾ തമ്മിലില്ലെന്നും ആനന്ദ് പറഞ്ഞു. സംഭവത്തിൽ പൊലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പരാതി ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.