ആര്‍മി ഓഫീസര്‍ എന്ന വ്യാജേന വിവാഹാലോചന; 17 സ്ത്രീകളെ വഞ്ചിച്ച് ആറ് കോടി തട്ടിയയാള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സൈന്യത്തില്‍ മേജറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹാലോചന നടത്തി സ്വര്‍ണവും പണവും കൈക്കലാക്കി 42കാരന്‍ വഞ്ചിച്ചത് 17 സ്ത്രീകളെ. ഇത്തരത്തില്‍ 6.61 കോടി തട്ടിയെടുത്ത ആന്ധ്രാ പ്രദേശ് സ്വദേശി മുദവത് ശ്രീനു നായിക് എന്ന ശ്രീനിവാസ് ചൗഹാന്‍ ഹൈദരാബാദില്‍ അറസ്റ്റിലായി.

മേജര്‍ ആണെന്ന് തെളിയിക്കാന്‍ കൈവശം വെച്ചിരുന്ന മൂന്ന് വ്യാജ തോക്ക്, മൂന്ന് തരം സൈനിക വേഷം, വ്യാജ സൈനിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇയാളില്‍നിന്നും പൊലീസ് പിടിച്ചെടുത്തു. കൂടാതെ, മൂന്ന് കാറുകളും 85000 രൂപയും കണ്ടെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ഇയാള്‍ വ്യാജ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റും കൈയില്‍ സൂക്ഷിച്ചിരുന്നു.

ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ ജില്ലക്കാരനായ ഇയാള്‍ വിവാഹിതനാണ്. തനിക്ക് സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് 2014ല്‍ ഇയാള്‍ ഹൈദരാബാദിലെത്തുകയായിരുന്നു. വ്യാജ പേരും ജനനത്തീയതിയും നല്‍കി ആധാര്‍ കാര്‍ഡ് ഉണ്ടാക്കി. തുടര്‍ന്ന് വിവാഹ ഏജന്‍സികളില്‍നിന്നും മറ്റും സ്ത്രീകളുടെ വിവരങ്ങള്‍ ശേഖരിച്ച് കുടുംബത്തെ സമീപിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.

തട്ടിയെടുത്ത പണം ഉപയോഗിച്ച് കാറുകളും മറ്റു ആഡംബര വസ്തുക്കളും വാങ്ങിയതിനു പുറമെ സൈനിക്പുരിയില്‍ ഒരു കെട്ടിടവും ഇയാള്‍ വിലക്ക് വാങ്ങിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.