തൃശൂർ: ബി.എസ്.എൻ.എൽ പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി (വി.ആർ.എസ്)യുടെ ഗുണവശങ്ങ ൾ പ്രചരിപ്പിക്കാൻ മാനേജ്മെൻറും പ്രതിരോധിക്കാൻ യൂനിയനും രംഗത്ത്. കേരള സർക്കിളിൽ ഈ മാസം 13, 14, 15 തീയതികളിലായി വിവിധ ജില്ലകളിലായി മാനേജ്മെൻറ് ‘വി.ആർ.എസ് ശിൽപശാല’ സംഘടി പ്പിക്കും. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ 11, 13 തീയതികളിൽ സംഘടനാംഗങ്ങളെ ദോഷവശങ്ങൾ ബോധവത്കരിക്കാൻ ഇറങ്ങും. 'ഇപ്പോഴല്ലെങ്കിൽ ഇനി ഒരിക്കലുമില്ല' എന്ന് മാനേജ്മെൻറ് പ്രചരിപ്പിക്കുമ്പോൾ 'പ്രഖ്യാപനത്തിലെ തിളക്കം പ്രയോഗത്തിൽ കാണില്ല' എന്ന് കണക്ക് നിരത്തുകയാണ് യൂനിയൻ.
എക്സിക്യൂട്ടിവ്- ഇതര ജീവനക്കാരെ വി.ആർ.എസിന് പ്രേരിപ്പിക്കാൻ ഓരോ ഡയറക്ടർമാരുടെയും കീഴിൽ വിവിധ സംസ്ഥാനങ്ങളിൽ ഐ.ടി.എസ് ഓഫിസർമാരുടെ ടീമിന് കോർപറേറ്റ് ഓഫിസ് രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് 13ന് കണ്ണൂരിലും 14ന് എറണാകുളം, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, കൊല്ലം ബിസിനസ് ഏരിയകളിലും 15ന് തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുമാണ് ശിൽപശാല. എറണാകുളത്ത് കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ നേരിട്ട് പങ്കെടുക്കും.
എക്സിക്യൂട്ടിവ് വിഭാഗത്തിന് രാവിലെയും ഇതര വിഭാഗത്തിന് ഉച്ചക്കുമാണ് രണ്ട് മണിക്കൂറുള്ള ശിൽപശാല. വി.ആർ.എസ് പാക്കേജ് ആകർഷകമാണെന്ന് പറയാനാണ് ശിൽപശാല.എന്നാൽ, പ്രഖ്യാപിച്ച എക്സ്ഗ്രേഷ്യക്ക് നികുതി നൽകേണ്ടി വരുമെന്നും സ്വാഭാവിക വിരമിക്കലാണ് നല്ലതെന്നുമാണ് യൂനിയൻ അംഗങ്ങളോട് പറയുന്നത്.
ഇതിെൻറ വിശദ കണക്കും ഉണ്ട്. പുനരുദ്ധാരണ പാക്കേജിൽ വി.ആർ.എസിന് മാത്രം മാനേജ്മെൻറ് താൽപര്യം കാണിക്കുന്നതിെൻറ 'ഗൂഢലക്ഷ്യ'ങ്ങളും വിശദീകരിക്കും.
വി.ആർ.എസ് പ്രഖ്യാപനത്തിന് മികച്ച പ്രതികരണം കിട്ടുന്നതായാണ് വിവരം. ഈമാസം നാലിനാണ് അപേക്ഷിക്കാനുള്ള ദിവസം തുടങ്ങിയത്.വെള്ളിയാഴ്ച വരെ 60,000 പേർ അപേക്ഷിച്ചതായാണ് സൂചന. ഡിസംബർ മൂന്ന് വരെയാണ് അപേക്ഷ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.