ന്യൂഡൽഹി: ദാമ്പത്യത്തിലെ ബലാൽസംഗത്തെ ചൊല്ലി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി സി.പി.ഐ രാജ്യസഭാ നേതാവ് ബിനോയ് വിശ്വവുമായി രാജ്യസഭയിൽ വീണ്ടും ഉടക്കി. ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച സ്മൃതി ഇറാനി ദാമ്പത്യത്തിലെ ബലാൽസംഗം കുറ്റകരമാക്കരുതെന്ന് മുമ്പ് സഭയിൽ പ്രഖ്യാപിച്ച നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കി.
തന്നെ കൊണ്ട് അത് വീണ്ടും പറയിപ്പിക്കാൻ ബിനോയ് വിശ്വം ചോദിച്ച് പ്രകോപിപ്പിക്കുകയാണെന്നും സ്മൃതി കുറ്റപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമം 375 പ്രകാരമുള്ള ബലാൽസംഗത്തിന്‍റെ നിർവചനത്തിൽ ദാമ്പത്യത്തിലെ ബലാൽസംഗം ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്തതായിരുന്നു ആദ്യത്തെ പ്രകോപനം. എന്നാൽ അതേ വ്യവസ്ഥ പ്രകാരം 15 വയസിൽ താഴെയുള്ള പെൺകുട്ടികൾ സ്വന്തം ഭാര്യയാണെങ്കിൽ ബലാൽസംഗത്തിന് ശിക്ഷാർഹരല്ലാതെ പോകുന്നത് പോസ്കോ നിയമത്തിന്‍റെ ചൈതന്യത്തിന് നിരക്കാത്ത വിഷയമാണ് ബിനോയ് വിശ്വം ബുധനാഴ്ച ഉന്നയിച്ചത്.
ബിനോയ് ഉദ്ദേശിച്ചത് ദാമ്പത്യത്തിലെ ബലാൽസംഗം തന്നെയാണെന്ന് മനസിലാക്കിയ സ്മൃതി ഇറാനി ശൈശവ വിവാഹം തടയാൻ സമൂഹം സർക്കാറുമായി ചേർന്ന് യോജിച്ച നടത്തുന്ന നീക്കങ്ങൾ പറയുമ്പോൾ ദാമ്പത്യത്തിലെ ബലാൽസംഗവുമായി ബന്ധപ്പെട്ട് വല്ലതും പുറത്തുകൊണ്ടുവരാൻ പ്രകോപിപ്പിക്കുകയാണ് അംഗം ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തി. ഇതിന് മുമ്പ് ഒരിക്കൽ ഇതേ സഭയിൽ താനെന്‍റെ നിലപാട് ശക്തമായി പറഞ്ഞതാണെന്നും അതേ നിലപാടിൽ തന്നെയാണ് താൻ നിൽക്കുന്നതെന്നും പറഞ്ഞാണ് സ്മൃതി മറുപടി അവസാനിപ്പിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.