ന്യൂഡൽഹി: മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നുവെന്ന് മെഡിക്കൽ റിപ്പോർട്ട്. ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച വൈദ്യപരിശോധന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
കോവിഡ് ബാധിതനായിരിക്കെ മഥുര ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണ കാപ്പന് മുഖത്ത് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് മെഡിക്കൽ റിപ്പോർട്ടിൽ യു.പി സർക്കാർ വ്യക്തമാക്കി.
സുപ്രീംകോടതി ഇന്ന് ഇടക്കാല അപേക്ഷ പരിഗണിക്കുമ്പോൾ, മുഖത്തെ പരിക്ക് അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കാപ്പന്റെ അഭിഭാഷകൻ ആവശ്യപ്പെടും. വിദഗ്ധ ചികിത്സ ലഭിക്കാനായി ഡൽഹിയിലെ മികച്ച ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അഡ്വ. വിൽസ് മാത്യൂ ഉന്നയിക്കും. ഹേബിയസ് കോർപസ് ഹരജിയും ജാമ്യപേക്ഷയും ചീഫ് ജസ്റ്റിസിന് ലഭിച്ച കത്തുകളും പുതിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
യു.എ.പി.എ ചുമത്തി ജയിലിലടച്ച ശേഷം മഥുര ജയിലിൽ നിന്ന് കോവിഡ് ബാധിതനായ ഡൽഹിയിലെ മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ വൈദ്യപരിശോധന റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. യു.പി സർക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേസ് ബുധനാഴ്ചത്തേക്ക് നീട്ടിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സിദ്ദീഖിന്റെ അഭിഭാഷകന്റെ വാദം കൂടി കേട്ട് സുപ്രീംകോടതി മെഡിക്കൽ റിപ്പോർട്ട് തേടിയത്.
സിദ്ദീഖ് കാപ്പനെ ചങ്ങലക്കിട്ടിരിക്കുകയാണെന്നും ഭാര്യ റൈഹാനക്ക് സിദ്ദീഖുമായി വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കാൻ അവസരമൊരുക്കണമെന്നും വിൽസ് ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക കൃത്യങ്ങൾക്കു പോലും പോകാൻ അനുവാദമില്ലെന്നും വിൽസ് കൂട്ടിച്ചേർത്തു.
സിദ്ദീഖിനെ ആശുപത്രിക്കിടക്കയിൽ ചങ്ങലയിൽ ബന്ധിച്ചിട്ടില്ലെന്ന വാദമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉന്നയിച്ചത്. കേസ് ബുധനാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിൽ വിഡിയോ കോൺഫറൻസിന് പ്രത്യേക അനുമതി നൽകാതെ ആ വിഷയവും കേസിനൊപ്പം പരിഗണിക്കാനായി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.