മുംബൈ: സഖ്യ കക്ഷിയായ ശിവസേനയെ തള്ളാനും കൊള്ളാനുമാകാതെ ബി.ജെ.പി. വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പദ്ധതികൾ ചർച്ചചെയ്യാൻ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന യോഗം ഇത് വ്യക്തമാക്കുന്നു. ശിവസേനയെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് അമിത് ഷാ പ്രകടിപ്പിച്ചത്.
എന്നാൽ, അവരെ തള്ളാൻ തയ്യാറായില്ല. വേണ്ടി വന്നാൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയ നിർദേശം. 23 ഇന പദ്ധതികളും ഷാ നൽകി. ഒാരോ ബൂത്തിലെയും ക്ഷേത്രങ്ങൾ, പൂജാരിമാർ, പള്ളികൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും ആവശ്യപ്പെട്ടു.
അവിശ്വാസ പ്രമേയത്തിൽ ബി.ജെ.പിയെ പിന്തുണക്കാത്തതും അമിത് ഷായുടെ ഫോൺ വിളിയിൽ ഉദ്ധവ് താക്കറെ പ്രതികരിക്കാത്തതും ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല; സഖ്യം വേണമെങ്കിൽ മഹാരാഷ്ട്ര നിയമസഭയിൽ 288 ൽ 153 സീറ്റുകളും മുഖ്യമന്ത്രി പദവും ലോക്സഭയിൽ 48 ൽ 22 സീറ്റുകളും വേണമെന്നതും ബി.ജെ.പിക്ക് ഉൾകൊള്ളാനാകില്ല.
അവിശ്വാസ പ്രമേയത്തിൽ സമദൂര നിലപാടാണ് സേന സ്വീകരിച്ചത്. ബി.ജെ.പിക്ക് എതിരെ പ്രതിപക്ഷത്തെ സഹായിച്ചില്ല. എന്നാൽ, രാഹുൽ ഗാന്ധിയെ വാഴ്ത്തുന്ന നിലപാടാണ് സേന സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.