പ്രശാന്ത് ഭൂഷൺ
കൊച്ചി: വോട്ടുയന്ത്രത്തിൽ കൃത്രിമത്വം നടത്തുകയാണെങ്കിൽ മാത്രമേ ഇനിയൊരിക്കൽകൂടി നരേന്ദ്ര മോദിക്ക് അധികാരത്തിലേറാൻ കഴിയൂവെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. വിവിധ പരിപാടികൾക്കായി കൊച്ചിയിലെത്തിയ അദ്ദേഹം ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഇന്ന് എല്ലായിടത്തും മോദി മോദി എന്ന പേരു മാത്രമേയുള്ളൂ. സർക്കാറിന്റെ പണം മുഴുവൻ മോദിയെ ഉയർത്തിക്കാട്ടാൻ ഉപയോഗിക്കുകയാണ്. എന്നാൽ, ഈ പ്രചാരണത്തിനും പ്രൊപഗാണ്ടക്കും അപ്പുറം സമൂഹത്തിലെ വലിയൊരുവിഭാഗം ജനങ്ങളും ഈ വ്യവസ്ഥിതിയിൽ അസംതൃപ്തരും അസന്തുഷ്ടരുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജനാധിപത്യ രാജ്യത്തോട് അവർ ചെയ്യുന്നതും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുന്നതും മറുവശത്ത് അദാനി, അംബാനിമാരെ പോലുള്ളവർ തടിച്ചുകൊഴുക്കുന്നതുമെല്ലാം നാട്ടിലെ ഭൂരിപക്ഷ ജനത കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.
സാമ്പത്തിക അധികാരവും ഇ.ഡി, സി.ബി.ഐ പോലുള്ള അന്വേഷണ ഏജൻസികളും മാധ്യമങ്ങളുമെല്ലാം സർക്കാറിന്റെ കൈയിലാണെങ്കിൽപോലും ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളിൽ കൃത്രിമം നടത്തിയിട്ടില്ലെങ്കിൽ മോദി വീണ്ടും അധികാരത്തിൽ വരില്ലെന്നാണ് താൻ ഉറച്ചുവിശ്വസിക്കുന്നത്. നിലവിലെ സാഹചര്യത്തെ തുടർന്ന് നിരവധിയാളുകൾ കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. കോൺഗ്രസും രാഹുൽ ഗാന്ധിയും സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്. രാഹുലിന്റെ നല്ല പ്രതിച്ഛായയും അദ്ദേഹത്തിന്റെ വാക്കുകളും പ്രവർത്തനങ്ങളുമെല്ലാം പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. പ്രതിപക്ഷ മുന്നേറ്റത്തിന് ഒരുപാട് ദൗർബല്യങ്ങളും പ്രതിസന്ധികളുമുണ്ടെങ്കിലും ഇൻഡ്യ മുന്നണി തന്നെയായിരിക്കും ഈ തെരഞ്ഞെടുപ്പിൽ മുന്നിലെത്തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.