കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടു; പാകിസ്താനിൽ നിന്ന് ആയുധ പരിശീലനം നേടി

ന്യൂഡൽഹി: കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. 1980കൾ മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും ചെറുപ്പം മുതൽ പ്രാദേശിക ഗുണ്ടകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നെന്നും വിവരിക്കുന്ന രേഖകൾ പുറത്തുവന്നു.

ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹർദീപ് വ്യാജ പാസ്‌പോർട്ടിൽ 1996ലാണ് കാനഡയി​ലേക്ക് കടന്നത്. കുറെ കാലം അവിടെ ട്രക്ക് ഡ്രൈവറായി ജോലിനോക്കി. പിന്നീട് ആയുധത്തിനും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നേടാനുമായി പാകിസ്താനി​ലെത്തി. കാനഡയിൽ തിരിച്ചെത്തിയ ശേഷം, കാനഡയിൽ മയക്കുമരുന്നും ആയുധക്കടത്തും നടത്തുന്ന കൂട്ടാളികളിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് ക്രമീകരിക്കാൻ തുടങ്ങി. കാനഡയിൽ അഭയം തേടുംമുമ്പ് പഞ്ചാബിൽ നിരവധി കൊലപാതകങ്ങൾ നടത്തിയിരുന്നു ഹർദീപ്. പഞ്ചാബിലെ ജലന്ധറിലെ ഭാർ സിംഗ് പുര ഗ്രാമത്തിലെ താമസക്കാരനായ ഹർദീപ് സിംഗ് നിജ്ജാറിനെ ഗുർനേക് സിംഗ് എന്ന നേകയാണ് ഗുണ്ടാ ജീവിതത്തിലേക്ക് നയിച്ചതെന്ന് രേഖയിൽ പറയുന്നു.

പാകിസ്താൻ ആസ്ഥാനമായുള്ള കെ.ടി.എഫ് തലവൻ ജഗ്തർ സിങ് താരയുമായി ബന്ധം പുലർത്തിയിരുന്നു. 2012 ഏപ്രിലിൽ പാകിസ്താനിലെത്തി 14 ദിവസത്തോളും ആയുധ പരിശീലനം നേടി. ജഗ്താർ സിങ് താരയുമായി ചേർന്ന് പഞ്ചാബിൽ ആക്രമണം നടത്താനും പദ്ധതിയിട്ടു.

2014ൽ ഹരിയാനയിലെ സിർസയിലെ ദേര സച്ച സൗദ ആസ്ഥാനത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നു. എന്നാൽ ഖലിസ്ഥാൻ നേതാവിന് ഇന്ത്യയിലെത്താൻ സാധിച്ചില്ല. അതിനാൽ മുൻ ഡി.ജി.പി മുഹമ്മദ് ഇസ്ഹാർ ആലം, പഞ്ചാബ് ആസ്ഥാനമായുള്ള ശിവസേന നേതാവ് എന്നിവരെ ലക്ഷ്യമിടാൻ നിജ്ജർ നിർദേശിച്ചു. പഞ്ചാബിലെ ഗുണ്ടാസംഘത്തലവൻ അർഷ്ദീപ് സിങ് ഗിൽ എന്ന അർഷ് ദലയുമായി ചേർന്ന് പഞ്ചാബിൽ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടു.

പഞ്ചാബിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘം അർഷ്ദീപ് സിംഗ് ഗില്ലിനൊപ്പം മോഗയിൽ നിന്നുള്ള അർഷ് ദലയുമായി നിജ്ജർ പ്രവർത്തിച്ചിട്ടുണ്ടെന്ന് രേഖയിൽ പറയുന്നു. 2020ൽ 'പന്തിക് വിരുദ്ധ പ്രവർത്തനങ്ങൾ' ആരോപിക്കപ്പെട്ട മനോഹർ ലാൽ അറോറയുടെയും ജതീന്ദർബീർ സിംഗ് അറോറയുടെയും ഇരട്ടക്കൊലപാതകം നടത്താൻ അദ്ദേഹം അർഷ്ദീപിനെ ചുമതലപ്പെടുത്തി. ആക്രമണത്തിൽ മനോഹർ ലാൽ അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ചു. എന്നാൽ മകൻ രക്ഷപ്പെട്ടു. ഇവരുടെ കൊലപാതകത്തിന് കാനഡയിൽ നിന്ന് നിജ്ജർ പണം അയച്ചിരുന്നുവെന്ന് രേഖയിൽ പറയുന്നു.

2015 ഡിസംബറിൽ കാനഡയിലെ ബ്രിട്ടീക് കൊളംബിയയിൽ ആയുധ പരിശീലനം നേടി. 2021ൽ സ്വദേശമായ ഭാർ സിങ് പുര ഗ്രാമത്തിലെ പുരോഹിതനെ കൊലപ്പെടുത്താൻ നിജ്ജർ അർഷ്ദീപിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. ആ വധശ്രമം നടന്നില്ല.

Tags:    
News Summary - Murdered Khalistani Terrorist Had Ordered Attacks In India, Intel Shows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.