മുംബൈ: മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് ദാവൂദ് ഇബ്രാഹിം സംഘത്തിലെ റിയാസ് ഭട്ടിയുമായി ബന്ധമുണ്ടെന്നും ക്രിമിനലുകൾക്ക് സർക്കാർ പദവികൾ നൽകിയതായും മന്ത്രി നവാബ് മാലിക്. വ്യാജ പാസ്പോർട്ട് കേസിലടക്കം പ്രതിയായ റിയാസ് ഭട്ടി പധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലെത്തി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയെടുത്തത് മാലിക് ചൂണ്ടിക്കാട്ടി.
ഇത് സുരക്ഷ വീഴ്ചയാണെന്ന് പറഞ്ഞ മാലിക് റിയാസ് ഭട്ടിക്ക് ചടങ്ങിൽ പ്രവേശനം ലഭിച്ചത് ഫഡ്നാവിസിെൻറ ഒത്താശയിലാണെന്നും ആരോപിച്ചു. നിലവിൽ മുൻ മുംബൈ പൊലീസ് കമീഷണർ പരംബീർ സിങ്ങിനെതിരായ ഭീഷണിപ്പെടുത്തിപ്പണം തട്ടൽ കേസിൽ പ്രതിയായ റിയാസ് ഭട്ടി ഒളിവിലാണ്.
2017 മുഖ്യനായിരിക്കെ ഇംറാൻ ആലം ശൈഖിൽ നിന്ന് 14 കോടിയുടെ കള്ളപ്പണം സമീർ വാങ്കഡെ ജോ. ഡയറക്ടറായ ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.െഎ) പിടിച്ചെന്നും ഫഡ്നാവിസ് ഇടപെട്ട് എട്ടു ലക്ഷത്തിെൻറ കള്ളപ്പണക്കേസാക്കി മാറ്റിയെന്നും തുടർന്ന് പ്രതിയുടെ സഹോദരൻ ഹാജി അറഫാത്ത് ശൈഖിനെ ന്യൂനപക്ഷ കമീഷൻ അധ്യക്ഷനാക്കിയതായും മാലിക് ആരോപിച്ചു.
നാഗ്പുരിലെ കൊലക്കേസ് പ്രതി മുന്നയാദവിനെ നിർമാണ തൊഴിലാളി ക്ഷേമ ബോർഡ് അധ്യക്ഷനാക്കിയതായും പറഞ്ഞു. പന്നിയോട് ഗുസ്തിക്ക് പോകരുതെന്നും ദേഹത്ത് ചളി പുരളുമെന്നും പന്നി അതിൽ ആനന്ദിക്കുമെന്നുമുള്ള ഉദ്ധരണി ട്വീറ്റ് ചെയ്താണ് ഫഡ്നാവിസ് പ്രതികരിച്ചത്. റിയസ് ഭട്ടി ,ശരദ് പവാർ, ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ എന്നിവർക്കൊപ്പമുള്ള ഫോട്ടോകളും ബി.ജെ.പി പുറത്തുവിട്ടു.
അതേസമയം, മാലിക്കിനെതിരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ പിതാവ് നൽകിയ ഹരജിയിൽ പൊതു പ്രസ്താവനയിൽ നിന്ന് മാലിക്കിനെ വിലക്കാൻ ബോംെബ ഹൈകോടതി വിസമ്മതിച്ചു. സമീർ വാങ്കഡെ സ്വകാര്യ വ്യക്തിയല്ലെന്നും പൊതു ഉദ്യോഗസ്ഥനാണെന്നും പറഞ്ഞ കോടതി മാലിക്കിെൻറ വെളിപ്പെടുത്തലുകൾ വ്യാജമെന്ന് ബോധ്യെപ്പടുത്തണമെന്ന് വാങ്കഡെയോട് ആവശ്യപ്പെട്ടു. എന്നാൽ, പുറത്തുവിടുന്ന വിവരങ്ങൾ സത്യമെന്ന് ഉറപ്പുവരുത്തുന്നതെങ്ങനെയെന്ന് വ്യക്തമാക്കാൻ കോടതി മാലിക്കിനോടും ആവശ്യപ്പെട്ടു. വാദപ്രതിവാദം വെള്ളിയാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.