ജൂണോടെ ഇന്ത്യയിൽ കോവിഡ് നാലാം തരംഗമെന്ന് വിദഗ്ധർ

ജൂണ്‍ 22ഓടെ ഇന്ത്യയില്‍ കോവിഡ് നാലാം തരംഗം തുടങ്ങുമെന്ന സൂചനയുമായി വിദഗ്ധര്‍. നാല് മാസത്തോളം തരംഗം നീണ്ടുനില്‍ക്കുമെന്നും ഐ.ഐ.ടി കാൺപൂരിലെ ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നു. ആഗസ്ത് പകുതി മുതല്‍ അവസാനം വരെ തരംഗം പാരമ്യത്തിലെത്തുമെന്നും അവർ പ്രവചിക്കുന്നു. എന്നാല്‍, എത്രത്തോളം രൂക്ഷമാകുമെന്നത് കോവിഡിന്‍റെ ഏത് വകഭേദമാണ് വ്യാപിക്കുക എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മൂന്നാം തരംഗം വലിയ അപകടമുണ്ടാക്കാതെ കടന്നുപോകുന്നതിനിടെയാണ് നാലാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകളെത്തുന്നത്. മൂന്നാം തരംഗത്തെ കുറിച്ചുള്ള കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പ്രവചനം ഏകദേശം കൃത്യമായിരുന്നു. അതേസമയം, എത്രപേര്‍ വാക്സിന്‍ സ്വീകരിച്ചു, എത്ര പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പ്രധാനമാണെന്ന് അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഐ.ഐ.ടി കാൺപൂരിലെ മാത്തമാറ്റിക്‌സ് ആന്‍റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ ശബര പർഷാദ് രാജേഷ്ഭായ്, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്. ഇന്ത്യയില്‍ ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ (2020 ജനുവരി 30) 936ആം ദിവസം നാലാമത്തെ തരംഗം എത്തുമെന്നാണ് സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags:    
News Summary - Next COVID wave in India in 4 months warns IIT Kanpur team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.