പനജി: ഓക്സിജൻ ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ട് മണിക്കുറുകൾക്കിടെ ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇതേ പ്രതിസന്ധിക്കിരയായി മരിച്ചുവീണത് 15 പേർ. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും ആറിനുമിടയിലാണ് ഓക്സിജൻ വിതരണ അളവ് കുറഞ്ഞ് വൻദുരന്തം. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയിൽ നാലു ദിവസത്തിനിടെ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് മരണം 74 ആയി.
വ്യാഴാഴ്ച അർധരാത്രിക്കു ശേഷം ഓക്സിജൻ അളവ് കുറയുന്നത് ശ്രദ്ധയിൽ പെട്ട് ആശുപത്രിയിലെ ഡോക്ടർമാരും രോഗികളുടെ ബന്ധുക്കളും അധികൃതരെ നിരന്തരം ബന്ധപ്പെട്ടെങ്കിലും നടപടി വൈകുകയായിരുന്നു. ഇതാണ് കൂട്ട മരണത്തിനിടയാക്കിയത്.
ബുധനാഴ്ച ബോംബെ ഹൈക്കോടതി ആശുപത്രികളിൽ ഓക്സിജൻ ക്ഷാമമില്ലെന്ന് ഉറപ്പുവരുത്താൻ ഗോവ സർക്കാറിനോട് നിർദേശം നൽകിയിരുന്നു. ചൊവ്വാഴ്ച ഇതേ ആശുപത്രിയിൽ 26 കോവിഡ് രോഗികൾ മരണത്തിന് കീഴടങ്ങിയതിന് പിന്നാലെയായിരുന്നു നിർദേശം. ബുധനാഴ്ചയും 20 പേർ മരിച്ചു. മരണം തുടർക്കഥയാകുന്നത് ഗോവ െമഡിക്കൽ കോളജിനെ ഭീതിയുടെ മുനമ്പായി മാറ്റിയിട്ടുണ്ട്.
ആശുപത്രിയിൽ രണ്ടാഴ്ചയായി ഇതേ പ്രതിസന്ധി തുടരുന്നതായി ഡോക്ടർമാർ പറയുന്നു. ചൊവ്വാഴ്ച വെന്‍റിലേറ്റർ സഹായത്തോടെ കിടന്ന ആകെ 18 രോഗികളുടെയും ഓക്സിജൻ അളവ് പെട്ടെന്ന് താഴുകയായിരുന്നു. ആശുപത്രി ഓക്സിജൻ വിഭാഗത്തിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല.
ഗോവയിൽ ഓക്സിജൻ ക്ഷാമമിെല്ലന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്‍റെ വിശദീകരണം.
രാജ്യത്ത് ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനമാണ് ഗോവ- 48.1 ശതമാനം. അതായത് ഓരോ രണ്ട് പരിശോധനകളിലും ഒന്ന് പോസിറ്റീവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.