ബംഗളൂരു: നടി രന്യ റാവു അറസ്റ്റിലായ സ്വർണക്കടത്ത് കേസുമായി രണ്ട് സംസ്ഥാന മന്ത്രിമാരെ ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇതിന് പിന്നിൽ ബി.ജെ.പിയുടെ ഗെയിം പ്ലാൻ ഉണ്ടെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസുമായി കോൺഗ്രസിന് ബന്ധമില്ല. സംസ്ഥാന മന്ത്രിമാർ ആരും ഉൾപ്പെട്ടിട്ടുമില്ല. ബി.ജെ.പിക്ക് ബന്ധമുണ്ടാകാം. ഏത് മന്ത്രിയുടെ പേരാണ് ഉയർന്നുവന്നത്? ആരെങ്കിലും അത് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ? നമ്മൾ രാഷ്ട്രീയക്കാർ വിവാഹങ്ങളിലോ ചടങ്ങുകളിലോ പങ്കെടുക്കുമ്പോൾ നൂറുകണക്കിന് ആളുകൾ നമ്മോടൊപ്പം ഫോട്ടോ എടുക്കാറുണ്ട്. ആരെങ്കിലും എന്നോടൊപ്പം ഒരു ഫോട്ടോ എടുത്താൽ, അതിനർത്ഥം അവർ എന്നോട് ബന്ധപ്പെട്ടവരാണെന്നാണോ? -ശിവകുമാർ ചോദിച്ചു.
ആരാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് കൃത്യമായി വ്യക്തമാക്കണം. ഏത് മന്ത്രിയാണ് ഉൾപ്പെട്ടിരിക്കുന്നത് അല്ലെങ്കിൽ ആരാണ് അവരെ പിന്തുണച്ചത് എന്നതിനെക്കുറിച്ചുള്ള വസ്തുതകൾ ഉണ്ടെങ്കിൽ അവ നൽകുക. ഒരു മന്ത്രിയും ഇത്തരമൊരു കുറ്റകൃത്യത്തെ പിന്തുണക്കില്ല. ഇതാണ് എന്റെ വ്യക്തമായ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.