ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ പാർലമെന്‍റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് എം.പിമാർ ലോക്സഭയിൽ അടിയന്തര പ്രമേയ ചർച്ചക്ക് നോട്ടീസ് നൽകി.
പാർലമെന്‍ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾ വർഗീയസംഘങ്ങളാൽ പീഡിപ്പിക്കപ്പെടുകയാണെന്നും ഭരണകൂടം അതിന് കൂട്ടു നിൽക്കുകയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നിരപരാധികളെ വേട്ടയാടുകയാണ്.
സമാധാനപരമായ മാർഗങ്ങളിലൂടെ ജനാധിപത്യപരവും ഭരണഘടനാപരമായി അനുവദിക്കപ്പെട്ടതുമായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ ന്യൂനപക്ഷ സമുദായത്തിൽപെട്ട നിരപരാധികളുടെ താമസസ്ഥലങ്ങൾ ബുൾഡോസർ ചെയ്യപ്പെടുന്നത് തെറ്റായ പ്രവണതയാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതടക്കം അടിയന്തര പ്രമേയ നോട്ടീസുകളൊന്നും സ്പീക്കർ അനുവദിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.