ബാലസോർ: 200ലധികം പേർ മരിച്ച ഒഡിഷ ട്രെയിൻ ദുരന്തത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. റെയിൽ സുരക്ഷാ കമീഷണറാണ് സ്വതന്ത്ര അന്വേഷണം നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ട്രെയിൻ അപകടം നടന്ന ഒഡിഷയിലെ ബാലസോർ റെയിൽവേ മന്ത്രി സന്ദർശിച്ചു. അപകട കാരണത്തെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും രക്ഷാപ്രവർത്തനത്തിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നും അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ട്രെയിനപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും നൽകും. കൂടാതെ, ഗുരുതര പരിക്കേറ്റവർക്ക് രണ്ട് ലക്ഷവും നിസാരമായി പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 237 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കുടുങ്ങിക്കിടക്കുന്ന കോച്ചുകൾക്കടിയിൽ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം രാവിലെയും പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തകരെ സഹായിക്കാൻ പ്രദേശവാസികളും രംഗത്തുണ്ട്. പ്രദേശത്തെയും സമീപ ജില്ലകളിലെയും ആശുപത്രികളിൽ അടിയന്തര ചികിത്സക്കുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെ ബഹാനഗർ ബസാർ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 12864-ാം നമ്പർ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസാണ് ആദ്യം പാളം തെറ്റിയത്. ഈ ട്രെയിനിന്റെ കോച്ചുകളിലേക്ക് കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലേക്ക് പോവുകയായിരുന്ന 12841 നമ്പർ കോറമാണ്ഡൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
തുടർന്ന് കോറമണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളും പാളം തെറ്റി. ഈ കോച്ചുകൾ തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന ചരക്ക് വണ്ടിയിൽ ഇടിക്കുകയായിരുന്നു. കോറമാണ്ഡൽ എക്സ്പ്രസ് ആദ്യം പാളം തെറ്റിയെന്നായിരുന്നു പ്രാഥമികമായി പുറത്തുവന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.