ന്യൂഡൽഹി: ‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പ്രധാനമന്ത്രിയുടെ പദ്ധതിക്ക് ‘ഒരുവർഷം ഒരു തെരഞ്ഞെടുപ്പ്’ എന്ന ബദൽ നിർദേശവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആഗ്രഹത്തിൽ പ്രതികരണമാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം അയച്ച കത്തിനുള്ള മറുപടിയിലാണ് കമീഷൻ ബദൽ നിർദേശം മുന്നോട്ടുവെച്ചത്. ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് അതുമായി ബന്ധപ്പെട്ട അഞ്ച് ഭരണഘടനാപരമായ പ്രശ്നങ്ങൾക്കും 15 സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾക്കും മറുപടിയാണ് നിയമ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്.
മോദിയുടെ ഇൗ നിർദേശത്തെ പിന്തുണച്ചുകൊണ്ട് തന്നെയാണ് ബദൽ നിർദേശംകൂടി കമീഷൻ മുന്നോട്ടുവെച്ചത്. ഏതാനും മാസങ്ങൾക്കുള്ളിൽ കാലാവധി തീരുന്ന സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്ന രീതിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് കമീഷനുള്ളത്. ആറുമാസത്തിലധികം നിയമസഭക്ക് കാലാവധിയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് 1951ലെ ജനപ്രാതിനിധ്യ നിയമം തടയുന്നത് കൊണ്ടാണിത്. മോദി ആഗ്രഹിക്കുന്ന പോലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താൻ ഭരണഘടനയുടെ 83, 85, 172, 174, 356 എന്നീ അനുച്ഛേദങ്ങൾ ഭേദഗതി ചെയ്യേണ്ടി വരുമെന്ന് കമീഷൻ വ്യക്തമാക്കി.
എന്നാൽ, ജനപ്രാതിനിധ്യ നിയമത്തിലെ 15ാം വകുപ്പ് ഭേദഗതി ചെയ്താൽ ‘ഒരു വർഷം ഒരു തെരഞ്ഞെടുപ്പ്’ എന്ന രീതിയിലേക്ക് മാറാൻ കഴിയും. തെരഞ്ഞെടുപ്പ് നേരത്തെ നടന്നതുകൊണ്ട് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിപ്പിക്കേണ്ടതില്ല എന്നും നിലവിലുള്ള സർക്കാർ കാലാവധി പൂർത്തിയാക്കിയശേഷം പുതിയ സർക്കാർ അധികാരത്തിലേറ്റാൽ മതിയെന്നും കമീഷൻ ബോധിപ്പിച്ചു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ബി.ജെ.പി നീക്കത്തെ 2016ൽ പിന്തുണച്ച കമീഷൻ ഇൗ വർഷം നിയമ കമീഷനുമായുള്ള ചർച്ചയിലും അതേ നിലപാട് ആവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.