ന്യൂഡൽഹി: കോവിഡ് അതിവേഗ വ്യാപനത്തിലുള്ള ഡൽഹിയുടെ ആരോഗ്യമേഖലക്ക് കനത്ത തിരിച്ചടിയായിക്കൊണ്ട് ഡോക്ടർമാർക്കിടയിലും കോവിഡ് പടരുന്നു. നഗരത്തിലെ ആറ് പ്രധാന ആശുപത്രികളിലായി കുറഞ്ഞത് 750 ഡോക്ടർമാരെങ്കിലും രോഗബാധിതരായതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടർമാർക്കിടയിലെ വൈറസ് വ്യാപനം ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളെ തകിടംമറിക്കുമോയെന്നാണ് ആശങ്ക.
എയിംസിലാണ് ഏറ്റവും കൂടുതൽ രോഗബാധ. ഇവിടെ 350ഓളം ഡോക്ടർമാരാണ് കോവിഡ് ബാധിതരായത്. ഇതുകൂടാതെ നിരവധി ഫാക്കൽറ്റി അംഗങ്ങളും നഴ്സുമാരും പാരാമെഡിക്കൽ ജീവനക്കാരും രോഗബാധിതരായെന്ന് ആശുപത്രിയിലെ ഒരു ഡോക്ടർ പറഞ്ഞു.
ലോക് നായക് ആശുപത്രിയിൽ 29 പേർ കോവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ, എണ്ണം ഇതിലുമേറെയാണെന്ന് ജീവനക്കാർ തന്നെ ചൂണ്ടിക്കാട്ടുന്നു. സഫ്ദർജങ് ആശുപത്രിയിൽ 200ഓളം റെസിഡന്‍റ് ഡോക്ടർമാർക്കാണ് രോഗബാധ. ആശുപത്രി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനായി താൽക്കാലികമായി കൂടുതൽ ജൂനിയർ റെസിഡന്‍റ് ഡോക്ടർമാരെ നിയമിക്കുകയാണ്.
ആർ.എം.എൽ ആശുപത്രിയിൽ 90 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. ലേഡി ഹാർഡിഞ്ച് മെഡിക്കൽ കോളജിലും രണ്ട് ഉപ ആശുപത്രികളിലുമായി 100ഓളം ഡോക്ടർമാരും രോഗബാധിതരാണ്. ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ 125 ഡോക്ടർമാർ ഉൾപ്പെടെ 175 പേർക്കാണ് കോവിഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.