ന്യൂഡൽഹി: പൊതു സ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ സിറ്റി ബസ് സർവിസ് മെച്ചപ്പെടുത്തുന്നതിന് 10,000 ഇ-ബസുകളിറക്കുന്ന ‘പി.എം-ഇ ബസ് സേവ’ക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 20,000 കോടി രൂപയാണ് കേന്ദ്രം വകയിരുത്തുക. ബാക്കി സംസ്ഥാനങ്ങളും കോർപറേഷനുകളും കണ്ടെത്തണം. പദ്ധതിക്കുകീഴിൽ, ബസ് സർവിസുകൾ നടത്തുന്നതിനും ബസ് ഓപറേറ്റർമാർക്ക് പണമടക്കുന്നതിനും സംസ്ഥാന സർക്കാറോ/കോർപറേഷനോ ഉത്തരവാദികളായിരിക്കും. പദ്ധതിയിൽ പറഞ്ഞിരിക്കുന്ന പരിധി വരെ സബ്സിഡി കേന്ദ്രം നൽകും.
10 വർഷത്തേക്ക് ഏകദേശം 10,000 ബസുകൾ സിറ്റി ബസ് സർവിസിനായി ഇറക്കുന്നതിലൂടെ 45,000 മുതൽ 55,000 വരെ നേരിട്ടുള്ള തൊഴിലവസരങ്ങൾ പദ്ധതി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, മൾട്ടി മോഡൽ ഇന്റർചേഞ്ച് സൗകര്യങ്ങൾ, യന്ത്രവത്കൃത നിരക്കു സമാഹരണ സംവിധാനം, ചാർജിങ് സൗകര്യം തുടങ്ങിയവ പദ്ധതിയിലുണ്ട്. ഏകദേശം 32,500 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ ഏഴുപദ്ധതികൾക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതി അംഗീകാരം നൽകി. ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 35 ജില്ലകളിൽ പാത ഇരട്ടിപ്പിക്കുന്ന പദ്ധതിയിലൂടെ ശൃംഖലയില്‍ 2339 കിലോമീറ്ററിന്റെ വര്‍ധനയുണ്ടാക്കും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ തൊഴിലവസരത്തില്‍ 7.06 കോടി തൊഴില്‍ ദിനങ്ങളുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.