ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ തർക്കത്തിൽ ഒറ്റപ്പെട്ട് പി.ടി. ഉഷ; നിർവാഹക സമിതി യോഗത്തിൽ അംഗങ്ങളുമായി വാഗ്വാദം

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിലെ (ഐ.ഒ.എ) രൂക്ഷമായ തർക്കത്തിലും അഭിപ്രായ വ്യത്യാസത്തിലും ഒറ്റപ്പെട്ട് പ്രസിഡന്റ് പി.ടി. ഉഷ. കഴിഞ്ഞ ദിവസം നടന്ന നിർവാഹക സമിതി യോഗത്തിലും ഉഷയും മറ്റ് അംഗങ്ങളും തമ്മിൽ വാഗ്വാദമുണ്ടായി.

പാരിസ് ഒളിമ്പിക്സിനു ശേഷം ചേർന്ന ആദ്യ യോഗമായിരുന്നു ഇത്. വമ്പൻ ശമ്പളത്തിന് ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി രഘുറാം അയ്യരെ നിയമിച്ചതോടെയാണ് ഉ‍ഷയും സഹഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും തമ്മിലെ ഭിന്നത മറനീക്കിയത്.

സി.ഇ.ഒ നിയമനത്തിന് പുറമെ ഒളിമ്പിക്‌സിന്റെ സ്പോൺസർഷിപ് വിശദാംശങ്ങൾ, ഉഷയുടെ മുറി മിനുക്കുന്നതിനായി പാരിസിൽ നടത്തിയ അധിക ചെലവുകൾ, വിവിധ ആളുകൾക്ക് നൽകിയ അക്രഡിറ്റേഷൻ കാർഡുകളുടെ പട്ടിക തുടങ്ങിയ കാര്യങ്ങൾ ചർച്ചക്കെടുക്കാൻ ശ്രമിച്ചെങ്കിലും പ്രസിഡന്റ് അനുവദിച്ചില്ല.

സി.ഇ.ഒ നിയമനം കമ്മിറ്റി അംഗീകരിച്ചതാണെന്നും അത് റദ്ദാക്കി നിയമന നടപടികള്‍ വീണ്ടും തുടങ്ങുന്നത് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ബാധിക്കുമെന്നും ഉഷ പറഞ്ഞു.

അതേസമയം, ഭരണസമിതി അംഗീകാരമില്ലാതെ തൈക്വാന്‍ഡോ അസോസിയേഷന് അംഗീകാരം നല്‍കിയതിനെതിരെ ഉഷ ഐ.ഒ.എ ജോയന്റ് സെക്രട്ടറി കല്യാണ്‍ ചൗബെക്ക് കാരണംകാണിക്കല്‍ നോട്ടീസ്‌ നല്‍കി.

Tags:    
News Summary - PT Usha singled out in dispute with Indian Olympic Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.