ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട കേന്ദ്രസർക്കാറിനെതിരെ രാജ്യത്തും വിദേശത്തും ഉയരുന്ന വിമർശനങ്ങളെ ചെറുക്കാൻ നടത്തുന്ന 'പോസിറ്റിവിറ്റി പുഷ്' പ്രചരണത്തിനെതിരെ പരിഹാസം. സർക്കാർ നടത്തിയ 'ക്ഷേമ പ്രവൃത്തി'കളെ ന്യായീകരിച്ച് സർക്കാരിന്‍റെ പ്രതിച്ഛായക്ക് സംരക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഈ 'തള്ള്' പരിപാടിക്കെതിരെയാണ് വിമർശനം ഉയരുന്നത്.
സ്വന്തം പൗരന്മാരെ വഞ്ചിക്കാനായി മണലിൽ തല പൂഴ്ത്തിവെച്ച് ഇരിക്കുകയാണ് സർക്കാർ എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പരിഹാസം.
'കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടേയും ആരോഗ്യപ്രവർത്തകരുടേയും ഓക്സിജൻ ലഭിക്കാതെ കഷ്ടപ്പെടുന്നവരുടേയും കുടുംബങ്ങൾക്ക് 'പോസിറ്റീവ് തിങ്കിങ്' എന്നത് ഒരു തമാശയായി മാത്രമേ കാണാൻ കഴിയൂ. മണ്ണിൽ തല പൂഴ്ത്തിവെക്കുന്നതിനെ പോസിറ്റീവ് തിങ്കിങ് എന്നല്ല വിളിക്കേണ്ടത്. സ്വന്തം പൗരന്മാരോട് കാണിക്കുന്ന ചതിയാണ്' എന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണ വിദ്ഗധൻ പ്രശാന്ത് കിഷോർ ഇതിനെ അറപ്പുളവാക്കുന്നത് എന്നാണ് വിശേഷിപ്പിച്ചത്.
'രാജ്യത്തെ തന്നെ നടുക്കുന്ന ദുരന്തമാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടക്ക് പോസിറ്റിവിറ്റി എന്ന പേരിൽ നടത്തുന്ന കാപട്യം അറപ്പുണ്ടാക്കുന്നു. ഈ ദുരന്ത മുഖത്തും പോസിറ്റിവിറ്റി പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാരിന്‍റെ പ്രചാരകരല്ല ഞങ്ങൾ' എന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
സർക്കാരിന്‍റെ പുതിയ പോസിറ്റിവിറ്റി നയത്തിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. കോവിഡ് രണ്ടാംതരംഗം വ്യപകവാവുന്നതിനിടെ കഴിഞ്ഞ ആഴ്ചയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് വേണ്ടി വർക് ഷോപ്പ് സംഘടിപ്പിച്ചിരുന്നു. ജോയിന്‍റ് സെക്രട്ടറി റാങ്കുള്ള ഉന്നത ഉദ്യോഗസ്ഥരാണ് പോസിറ്റിവ് വർക്ക് വർക് ഷോപ്പിൽ പങ്കെടുത്തത്. സർക്കാരിന്‍റെ ക്ഷേമ പ്രവൃത്തികളെ മികച്ച വിനിമയത്തിലൂടെ ഹൈലൈറ്റ് ചെയ്യുന്നത് എങ്ങനെയാണെന്നും ക്ലാസിൽ വിശദീകരിച്ചു.
ഇതിനുപുറമെ, കേന്ദ്ര മന്ത്രിമാരും ട്വിറ്ററിലൂടെയും മറ്റും ഗവൺമെന്‍റിനെ പുകഴ്ത്തുന്ന വാർത്തകളാണ് അപ ലോഡ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ മാസം തോറുളള റേഡിയോ പരിപാടിയയ മൻ കി ബാത്തും പോസിറ്റിവിറ്റിയാണ് ഈ സമയത്ത് പ്രധാനം എന്ന് ഉദ്ഘോഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.