ലഖ്നോ: ബാബരി മസ്ജിദ് തകർത്ത കേസിൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കം മുഴുവൻ പ്രതികളെയും വെറുതെവിട്ട റിട്ട. സി.ബി.ഐ ജഡ്ജിയെ ഉത്തർപ്രദേശ് സർക്കാർ ഉപ ലോകായുക്തയായി നിയമിച്ചു. ജഡ്ജി സുരേന്ദ്ര കുമാർ യാദവിനെയാണ് വിരമിച്ചശേഷം ഉപ ലോകായുക്തയായി നിയമിച്ചത്.
''യാദവിനെ മൂന്നാം ഉപ ലോകായുക്തയായി ഗവർണർ ഏപ്രിൽ ആറിന് നിയമിച്ചിരുന്നു. ലോകായുക്ത സഞ്ജയ് മിശ്ര മുമ്പാകെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു'' -ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആയിരിക്കെ ബാബരി പള്ളി തകർത്ത കേസിൽ 2020 സെപ്റ്റംബർ 30നാണ് എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിങ് എന്നിവരടക്കം 32 പ്രതികളെയും വെറുതെവിട്ട് വിധി പ്രസ്താവിച്ചത്.
പൊതുപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരായ അഴിമതി, അധികാരദുർവിനിയോഗം തുടങ്ങിയ ആരോപണങ്ങൾ അന്വേഷിക്കുന്ന സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയായ ലോകായുക്തയിൽ ഒരു ലോകായുക്തയും മൂന്ന് ഉപ ലോകായുക്തമാരുമാണ് ഉണ്ടാവുക. എട്ടു വർഷമാണ് ഈ പദവിയുടെ കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.