കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ ഫോണും ലാപ്‌ടോപ്പും സെർവറും ഹാക്ക് ചെയ്തെന്ന്; പതിനായിരക്കണക്കിന് ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടു

കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ ഫോണും ലാപ്‌ടോപ്പും സെർവറും ഹാക്ക് ചെയ്തെന്ന്; പതിനായിരക്കണക്കിന് ക്രിപ്റ്റോ കറൻസി ആവശ്യപ്പെട്ടു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിട്രോഡയുടെ സ്‌മാർട്ട്‌ഫോണും ലാപ്‌ടോപ്പും സെർവറും കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ആവർത്തിച്ച് ഹാക്ക് ചെയ്യപ്പെട്ടതായും ഹാക്കർമാർ ഭീഷണിപ്പെടുത്തുകയും പതിനായിരക്കണക്കിന് ഡോളർ ക്രിപ്‌റ്റോകറൻസി ആവശ്യപ്പെടുകയും ചെയ്‌തതായും റിപ്പോർട്ട്. ത​ന്‍റെ മെയിലിംഗ് ലിസ്റ്റിലുള്ളവർക്ക് അയച്ച ഇ-മെയിലിലൂടെ പിട്രോഡ തന്നെ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

പണം നൽകിയില്ലെങ്കിൽ ത​ന്‍റെ നെറ്റ്‌വർക്കിലെ ആളുകളുമായി ബന്ധപ്പെട്ട് പ്രശസ്തിക്ക് കളങ്കമുണ്ടാക്കാൻ തെറ്റായ വിവരങ്ങളും അപവാദ പ്രചരണവും നടത്തുമെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും പിട്രോഡ മെയിലിൽ പറഞ്ഞു. ‘നിങ്ങളുടെ ശ്രദ്ധയിൽ ഒരു നിർണായക കാര്യം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു: എ​ന്‍റെ ലാപ്‌ടോപ്പ്, സ്‌മാർട്ട്‌ഫോൺ, സെർവർ എന്നിവ കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ആവർത്തിച്ച് ഹാക്ക് ചെയ്യപ്പെടുകയും ഗുരുതരമായ വിട്ടുവീഴ്‌ചക്ക് നിർബന്ധിക്കുകയും ചെയ്യുന്നു’വെന്ന് അതിൽ പറയുന്നു.

അജ്ഞാത മെയിൽ ഐഡിയിൽ നിന്നോ മൊബൈൽ നമ്പറിൽ നിന്നോ താനുമായി ബന്ധമുള്ളതെന്ന് തോന്നുന്ന ഇ-മെയിലുകളോ സന്ദേശങ്ങളോ തുറക്കരുതെന്നും ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഡൗൺലോഡ് ചെയ്യരുതെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അഭിസംബോധന ചെയ്ത ഇ-മെയിലിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി അഭ്യർത്ഥിച്ചു. ഇവയിൽ അവരുടെ ക്ഷുദ്ര വെയർ അടങ്ങിയിരിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

താൻ യാത്രയിലാണെന്നും ചിക്കാഗോയിൽ തിരിച്ചെത്തിയ ഉടൻ നടപടിയെടുക്കാൻ പദ്ധതിയുണ്ടെന്നും പിട്രോഡ പറഞ്ഞു.‘അതിൽ കാലഹരണപ്പെട്ട ഹാർഡ്‌വെയർ മാറ്റിസ്ഥാപിക്കലും സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡുചെയ്യലും എ​ന്‍റെ ഡിജിറ്റൽ സാന്നിധ്യം സംരക്ഷിക്കുന്നതിനായി ശക്തമായ പുതിയ സുരക്ഷാ നടപടികൾ നടപ്പിലാക്കലും ഉൾപ്പെടും. ഈ സാഹചര്യത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും അസൗകര്യത്തിനും ആശങ്കക്കും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ ധാരണക്കും ജാഗ്രതക്കും നന്ദി’ - അദ്ദേഹം മെയിലിൽ പറഞ്ഞു.

Tags:    
News Summary - Sam Pitroda's Phone, laptop hacked: want cryptocurrency; mail to contacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.