ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിൽ സുപ്രീംകോടതിയുടെ ആദ്യ വിധിക്കെതിരെ നൽകിയ പുനഃപരിശോധന ഹരജികളിൽ ഭരണഘടന ബെഞ്ച് വ്യാഴാഴ്ച വാദം കേൾക്കും. ഉച്ചക്ക് 1.40നാണ് കോടതി കേസ് പരിഗണിക്കുക. വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് പകരം ജസ്റ്റിസ് സഞ്ജീവ് ഖന്ന അഞ്ചംഗ ഭരണഘടന ബെഞ്ചിലുണ്ടാകും.
വാദം കേൾക്കൽ തുറന്ന കോടതിയിൽ കേൾക്കണോ ചേമ്പറിൽ കേൾക്കണോ എന്നകാര്യത്തിൽ ഭരണഘടന ബെഞ്ച് തീരുമാനമെടുക്കും. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിർമോഹി അഖാര ഇന്ന് രാവിലെ പുനഃപരിശോധന ഹരജി നൽകിയിരുന്നു. വിധി വന്നതുമുതൽ നിരവധി ഹരജികളാണ് ഇത്തരത്തിൽ സമർപ്പിക്കപ്പെട്ടത്.
കഴിഞ്ഞ മാസമാണ് ചീഫ് ജസ്റ്റിസിൻെറ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ബാബരി കേസിൽ വിധി പുറപ്പെടുവിച്ചത്. 2.7ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന തർക്ക ഭൂമി, സർക്കാർ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനും ഈ ട്രസ്റ്റ് രാമക്ഷേത്ര നിർമാണത്തിന് മേൽനോട്ടം വഹിക്കണമെന്നുമായിരുന്നു വിധി. മുസ്ലിംകൾക്ക് പള്ളി നിർമിക്കാൻ തർക്ക ഭൂമിക്ക് പുറത്ത് കണ്ണായ സ്ഥലത്ത് അഞ്ച് ഏക്കർ ഭൂമി നൽകാനും കോടതി നിർദേശിച്ചിരുന്നു. നിർമോഹി അഖാരക്ക് ട്രസ്റ്റിൽ പ്രാതിനിധ്യം നൽകണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.