ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതിനിടെ അടഞ്ഞുകിടക്കുന്ന സ്കൂളുകൾ തുറക്കാനൊരുങ്ങി കൂടുതൽ സംസ്ഥാനങ്ങൾ. ഉയർന്ന ക്ലാസുകളാണ് ആദ്യഘട്ടത്തിൽ തുറക്കുന്നത്. ഡൽഹിയിൽ സ്കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്കരിക്കാൻ സർക്കാറിനോട് ലെഫ്റ്റനൻറ് ഗവർണർ നിർദേശിച്ചു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാർ പൊതുജനാഭിപ്രായം തേടിയിരുന്നു.
തുറക്കണമെന്നാണ് ഭൂരിപക്ഷം പേർക്കും അഭിപ്രായമെന്ന് സർക്കാർ വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഗ്രാമപ്രദേശങ്ങളിലെ സ്കൂളുകളിൽ അഞ്ചാം ക്ലാസ്മുതലും നഗരങ്ങളിൽ എട്ടാം ക്ലാസ് മുതലും ആഗസ്റ്റ് 17 മുതൽ ആരംഭിക്കും. പഞ്ചാബിൽ 10 മുതൽ 12 വരെയുള്ള ക്ലാസുകൾ ജൂലൈ 26ന് ആരംഭിച്ചു.
മറ്റു ക്ലാസുകൾ ആഗസ്റ്റ് രണ്ടു മുതൽ തുറന്നു. രക്ഷിതാക്കളുടെ അനുമതിയുള്ളവർക്കാണ് സ്കൂളിൽ പ്രവേശിക്കാനാവുക. ഇതോടൊപ്പം ഓൺലൈൻ ക്ലാസും നടക്കും.
ഉത്തരാഖണ്ഡിൽ ആറു മുതൽ എട്ടുവരേയുള്ള ക്ലാസുകൾ ആഗസ്റ്റ് 16 മുതൽ ആരംഭിക്കും. ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ ആഗസ്റ്റ് രണ്ടിന് ആരംഭിച്ചു. ഹിമാചൽപ്രദേശിൽ 10 മുതൽ 12 വരെ ക്ലാസുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. ഒഡിഷയിൽ 10 മുതൽ 12 വരെ ക്ലാസുകൾ ജൂലൈ 26 മുതൽ ആരംഭിച്ചു. കോളജുകൾ ആഗസ്റ്റ് 16 മുതൽ ആരംഭിക്കും.
ഉത്തർപ്രദേശിൽ ഒമ്പതു മുതൽ 12 വരേയുള്ള ക്ലാസുകൾ അടുത്ത ആഴ്ച മുതൽ തുറക്കാനാണ് തീരുമാനം. സെപ്റ്റംബർ ഒന്നു മുതൽ തമിഴ്നാട്ടിൽ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചേക്കും. ഹരിയാനയിൽ ഒമ്പതു മുതൽ 12 വരെ ക്ലാസുകൾ ജൂലൈ 16നും ആറു മുതൽ എട്ടു വരെ ക്ലാസുകൾ ജൂലൈ 23നും ആരംഭിച്ചു.
അതിനിടെ, ഫരീദാബാദിൽ സ്കൂളിലെത്തിയ ആറ് കുട്ടികൾക്ക് കോവിഡ് ബാധിച്ചതായി കെണ്ടത്തി. ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും ഉയർന്ന ക്ലാസുകൾ ഓഫ്ലൈനായി ആരംഭിച്ചിട്ടുണ്ട്.
ലക്ഷദ്വീപിൽ നാളെ തുറക്കും
കൊച്ചി: കോവിഡ് കുറയുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ സ്കൂളുകൾ തുറക്കാൻ തീരുമാനം. തിങ്കളാഴ്ച ഒമ്പതുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു ക്ലാസ് തുടങ്ങും. ഒമ്പത്, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് രാവിലെ 10 മുതൽ ഒരു മണി വരെയും 10, 11 ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയുമാകും ക്ലാസ്. പ്രിൻസിപ്പൽ, പ്രധാന അധ്യാപകർ, രണ്ട് സീനിയർ അധ്യാപകർ എന്നിവരടങ്ങുന്ന പരിശോധനസംഘം രൂപവത്കരിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് അവർ ഉറപ്പുവരുത്തുകയും വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ രാകേഷ് സിംഗാൾ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. 76 പേരാണ് ലക്ഷദ്വീപിൽ കോവിഡ് ബാധിതരായി നിലവിൽ ചികിത്സയിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.