ന്യൂഡൽഹി: ബാബരി മസ്ജിദ് ധ്വംസനം, ഗുജറാത്ത് കലാപം എന്നിങ്ങനെ ഇന്ത്യയെ വർഗീയ അജണ്ടക്ക് കീഴ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ജനാധിപത്യ ഇന്ത്യയുടെ മതനിരപേക്ഷത കാലത്തെ അതിജീവിച്ചു നിൽക്കുമെന്ന് പ്രശസ്ത പത്രപ്രവർത്തകൻ മാർക്ക് ടളി. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന് സാക്ഷിയായ മാധ്യമപ്രവർത്തകർ നേരനുഭവങ്ങൾ പങ്കുവെച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബി.ബി.സിയുടെ മുൻ ഡൽഹി ബ്യൂറോ ചീഫ് മാർക്ക് ടളി. ബാബരി മസ്ജിദ് തകർത്തത് കർസേവകരുടെ വികാരത്തള്ളിച്ച ഒന്നുകൊണ്ടു മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയതായിരുന്നു അത്.
അന്ന് അവിടെ ഉണ്ടായിരുന്ന നേതാക്കൾക്കും കർസേവകർക്കും അതേക്കുറിച്ച് വ്യക്തമായ സൂചനയുണ്ടായിരുന്നു. പള്ളി തകർക്കാനുള്ള പണിയായുധങ്ങളുമായി പ്രത്യേക റിഹേഴ്സൽ തന്നെ നടന്നതുമാണ്. കർസേവകരെ വിലക്കാനോ അക്രമം തടയാനോ ഒരു ശ്രമവും നടന്നില്ല. നിയമവാഴ്ച പൂർണമായും തകർന്ന ദിനങ്ങൾ. റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ സംഘടിതമായ ആക്രമണം നടന്നു.
25 വർഷങ്ങൾക്കു ശേഷവും തർക്കമോ, നിയമയുദ്ധമോ അവസാനിച്ചിട്ടില്ല. ബാബരി മസ്ജിദ് പൊളിച്ചതിന് ഉത്തരവാദികളെ ശിക്ഷിക്കാൻ നിയമവ്യവസ്ഥക്കു സാധിച്ചതുമില്ല.
വർഷങ്ങൾക്കു ശേഷം, അയോധ്യയിൽനിന്ന് മടങ്ങിയവരുടെ ട്രെയിനിലുണ്ടായ തീപിടിത്തമാണ് ഗുജറാത്ത് കലാപമായി പടർന്നത്. അതും ഹിന്ദുത്വ അജണ്ടയുടെ ഭാഗമായിരുന്നു. മതേതര ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ പ്രധാന സംഭവങ്ങളാണ് ബാബരി ധ്വംസനവും ഗുജറാത്ത് കലാപവും. രണ്ടും ഹിന്ദുത്വ ശക്തികൾ മുതലെടുക്കുകയും അധികാരം പിടിക്കാൻ ബി.ജെ.പിക്ക് കരുത്തു നൽകുകയും ചെയ്തു.
എങ്കിലും ഇന്ത്യക്ക് ശക്തമായ മതേതര പാരമ്പര്യമുണ്ടെന്നാണ് ബ്രിട്ടീഷുകാരനായ തനിക്ക് ദീർഘകാലത്തെ ഇന്ത്യൻ ജീവിതത്തിലൂടെ പകർന്നുകിട്ടിയ ധൈര്യം. ഇന്ത്യയിൽ മതേതരത്വം ആത്യന്തികമായി വിജയിച്ചു നിൽക്കുമെന്നും മാർക്ക് ടളി പറഞ്ഞു. ബാബരി ധ്വംസനത്തിെൻറ 25ാം വാർഷികത്തിൽ ‘ദി വയറി’െൻറ ആഭിമുഖ്യത്തിൽ പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന പരിപാടിയിൽ സഇൗദ് നഖ്വി, സീമ ചിസ്തി, എച്ച്.കെ ദുവ, രുചിക ഗുപ്ത, പ്രവീൺ ജയിൻ, വൃന്ദ ഗോപിനാഥ്, മോണോബിന ഗുപ്ത തുടങ്ങിയവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.