മുംബൈ: ബി.ജെ.പി കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുള്ള പിന്തുണ പിൻവലിക്കുമെന്ന ഭീഷണിയുമായി ശിവസേന വീണ്ടും. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായൺ റാണെ ബി.ജെ.പിയിൽ ചേരാനൊരുങ്ങുന്നുവെന്നതാണ് ശിവസേനയെ ചൊടിപ്പിച്ചിരിക്കുന്നത്. ദസറക്കു മുേമ്പ ബി.ജെ.പിയിലേക്കെന്ന സൂചന നൽകിയ നാരായൺ റാണെ തന്‍റെ തട്ടകമായ കൊങ്കണിൽ റാലി സംഘടിപ്പിച്ച പശ്ചാത്തലത്തിലാണ് ശിവസേന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ശിവസേന നേതൃത്വത്തിൽ ബാൽ താക്കറെയുടെ പിൻഗാമിയായി ഉദ്ധവ് താക്കറെയെ നിയോഗിച്ചതിൽ പ്രതിഷേധിച്ച് 2005 ലാണ് റാണെ സേനവിട്ട് കോൺഗ്രസിലേക്ക് പോയത്. റാണെയെ ഒപ്പം നിറുത്തി കൊങ്കണിൽ പാർട്ടി വളർത്തുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. റാണെയെ പാർട്ടിയിൽ എടുത്താൽ പ്രതികരിക്കുമെന്ന് ശിവസേന നേരത്തെ ബി.ജെ.പി നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
തിങ്കളാഴ്ച നാടകീയ നീക്കങ്ങളിലൂടെയാണ് ശിവസേന ഭരണ സഖ്യം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത്. സേനാ മന്ത്രിമാരും എം.എൽ.എ, എം.പിമാരും താക്കറെ ഭവനമായ ‘മാതോശ്രീ’യിൽ എത്തുകയായിരുന്നു. പാർട്ടി മുതിർന്ന നേതാവ് സഞജയ് റാവത്തിന്‍റെ ട്വീറ്റിലൂടെയാണ് സേനാ നീക്കം പുറത്തറിയുന്നത്. ഭരണം വിടുന്നതിൽ സേനാ ജനപ്രതിനിധികൾക്ക് ഏകാഭിപ്രായമാണെന്നും അന്തിമ തീരുമാനം പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ എടുക്കുമെന്നും റാവത്ത് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ധന വില അടക്കമുള്ള ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളുടെ ഭാരം പാർട്ടിക്ക് ചുമക്കാനാകില്ലെന്നും തങ്ങളുടെ എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങൾ സർക്കാർ തടസ്സമാകുന്നുവെന്നും സേന ആരോപിച്ചു. ചൊവ്വാഴ്ച മുതൽ പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒാരൊരുത്തരായി കണ്ട് സഖ്യ വിഷയം ഉദ്ധവ് താക്കറെ ചർച്ച ചെയ്യുമെന്ന് മന്ത്രിയും മുതിർന്ന നേതാവുമായ രാംദാസ് കദം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.