ന്യൂഡൽഹി: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പങ്കുണ്ടെന്ന് സാക്ഷി മൊഴികളിൽ നിന്ന് വ്യക്തമാണെന്ന് പ്രത്യേക കോടതി .
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പി.എം.എൽ.എക്ക് കീഴിലുള്ള അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടു വരുമെന്നും മാലിക്കിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കൊണ്ട് കോടതി പറഞ്ഞു.
കേസിൽ നവാബ് മാലിക്കിനെ മാർച്ച് 21 വരെ ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കൊണ്ട് ജസ്റ്റിസ് രാഹുൽ റോഡ്കെ പുറപ്പെടുവിച്ച ഉത്തരവിലാണ് മാലിക്കിനെതിരെ തെളിവുള്ളതായി കോടതി പരാമർശിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ കണക്കിലെടുത്ത് മാലിക്കിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.
ദാവൂദ് ഇബ്രാഹിമിനും കൂട്ടാളികൾക്കുമെതിരെ എൻ.ഐ.എ കേസെടുത്തതിന് പിന്നാലെയാണ് നവാബ് മാലിക്കിനെതിരെ ഇ.ഡി കേസെടുത്തത്. ഫെബ്രുവരി 23 ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മാലിക്കിനെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ദാവൂദ് ഇബ്രാഹിമിന്‍റെ ഡി കമ്പനിയുടെ അനധികൃത സ്വത്തുക്കൾ തുച്ഛ വിലക്ക് മാലിക്ക് വാങ്ങിയെന്നും ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കറുമായി ഭൂമി ഇടപാട് നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.