ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ജെ.ഡി (എസ്) എം.എൽ.സിയുമായ സൂരജ് രേവണ്ണ ജയിൽ മോചിതനായി. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ തെറ്റു ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി പ്രവർത്തകനെ നിർബന്ധിത പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന ആരോപണത്തെ തുടർന്ന് ബംഗളൂരു സെൻട്രൽ ജയിലിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച ബംഗളുരുവിലെ പ്രത്യേക കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തനിക്ക് കറുത്ത ഒരു പാടും ഇല്ലെന്നും സത്യം അധികകാലം മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ കുടുംബത്തെ ലക്ഷ്യമിട്ട് ഗൂഢാലോചന നടക്കുകയാണ്. തെറ്റായതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനുള്ളിൽ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വ്യക്തത നൽകുമെന്നും സൂരജ് രേവണ്ണ പറഞ്ഞു.
ആരാണ് ഗൂഢാലോചന നടത്തുന്നതെന്ന് ചോദിച്ചപ്പോൾ, മാധ്യമങ്ങൾ കുറച്ചുകൂടി കാത്തിരിക്കണമെന്നും താൻ എവിടേയും പോകുന്നില്ലെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 23നാണ് സൂരജ് രേവണ്ണയെ അറസ്റ്റ് ചെയ്തത്. മുൻ എം.എൽ.എ എച്ച്.ഡി രേവണ്ണയുടെ മകനും ലൈംഗികാതിക്രമ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനുമാണ് സൂരജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.