ബംഗളൂരു: വിദ്യാർഥികൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്ത ലാപ്ടോപുകൾ ഒരു വർഷം കഴിഞ്ഞിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ വാഹനം തടഞ്ഞു. റാണി ചന്നമ്മ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കർണ്ണാടകയിലെ ബെലെഗാവിക്ക് സമീപമുള്ള ഹിരേ ബഗേവാഡിയിൽ യൂനിവേഴ്സിറ്റിയുടെ പുതിയ ബിൽഡിങ്ങിന് തറക്കല്ലിടാനെത്തിയതായിരുന്നു മുഖ്യമന്ത്രി.
പ്രതിഷേധക്കാർ കർണാടക സർക്കാറിനെതിരെ മുദ്രാവാക്യമുയർത്തി. സർക്കാർ കോളജുകളിൽ പഠിക്കുന്ന ഒരു ലക്ഷത്തോളം വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് നൽകുമെന്നായിരുന്നു കഴിഞ്ഞ വർഷത്തെ വാഗ്ദാനം. ഇതിനായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അറിയിപ്പ് ലഭിച്ച് ഒരു വർഷം പിന്നിട്ടിട്ടും ഇത് നടപ്പിലായില്ല എന്ന് വിദ്യാർഥികൾ ആരോപിച്ചു.
എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ പുന:രാരംഭിക്കുക, കൃത്യമായ ഹോസ്റ്റൽ സംവിധാനം ഒരുക്കുക, അധ്യാപക/അനധ്യാപക തസ്തികകളിൽ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.