മംഗളൂരു: ഹിന്ദു ജാഗരൺ നേതാവ് സത്യജിത് സൂറത്ത്കലിന് ഏർപ്പെടുത്തിരുന്ന ഗൺമാൻ സുരക്ഷാ സംവിധാനം എതുത്തുകളഞ്ഞത് ആഭ്യന്തര വകുപ്പ് സ്ഥിതിഗതികൾ പഠിച്ച ശേഷം സ്വീകരിച്ച തീരുമാനമാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ പറഞ്ഞു. കഴിഞ്ഞമാസം ഇതുസംബന്ധിച്ച് അവലോകന യോഗം ചേർന്നാണ് തീരുമാനത്തിലെത്തിയത്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ സത്യജിത്തിനെ കൂടാതെ സാമൂഹിക പ്രവർത്തകൻ പ്രഫ.നരേന്ദ്ര നായ്ക്,ബി.ജെ.പി ന്യൂനപക്ഷ മോർച്ച നേതാവ് റഹിം ഉച്ചിൽ, ബി.ജെ.പി നേതാവ് ജഗദീഷ് ഷേനവ എന്നിവരുടെ സുരക്ഷാ ഏർപ്പാടുകളും പിൻവലിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു. ആർക്കെങ്കിലും ഗൺമാൻ കാവൽ ആവശ്യമുണ്ടെങ്കിൽ അവർ പണം മുടക്കി ഏർപ്പെടുത്തട്ടെ എന്നാണ് സർക്കാർ നിർദേശം മെന്നും അദ്ദേഹം വ്യക്തമാക്കി.
ഞാൻ കൊല്ലപ്പെട്ടാൽ ബി.ജെ.പി കർണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ എം.പിക്കാവും അതിന്റെ ഉത്തരവാദിത്തമെന്ന് ദക്ഷിണ കന്നട ജില്ല ഹിന്ദു ജാഗരൺ ഫോറം സെക്രട്ടറി സത്യജിത് സൂറത്ത്കൽ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പറഞ്ഞ സാഹചര്യത്തിലാണ് കമ്മീഷണറുടെ പ്രതികരണം. സുരക്ഷ സംവിധാനം എടുത്തുകളഞ്ഞതിന് പിന്നിൽ കട്ടീൽ ആണെന്നാണ് സത്യജിത്തിന്റെ ആരോപണം.
ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006മുതലാണ് സത്യജിത്തിന് ഗൺമാൻ കാവൽ ഉണ്ടായിരുന്നത്. സാമൂഹിക, സാംസ്കാരിക പ്രവർത്തകർക്ക് നേരെ ഭീഷണി ഉയർന്ന പശ്ചാത്തലത്തിൽ 2016മുതലാണ് നരേന്ദ്ര നായകിന് സുരക്ഷ ഏർപ്പെത്തിയത്.കർണാടക ബ്യാരി സാഹിത്യ അക്കാദമി ചെയർമാനും ന്യൂനപക്ഷ മോർച്ച ദക്ഷിണ കന്നട ജില്ല സെക്രട്ടറിയുമായിരിക്കെ 2012ൽ മംഗളൂരു അത്താവറിലെ അക്കാദമി ഓഫീസിൽ അതിക്രമിച്ച് കയറി രണ്ടംഗ സംഘം നടത്തിയ അക്രമത്തെ തുടർന്നാണ് റഹിം ഉച്ചിലക്ക് സുരക്ഷ ഏർപ്പെടുത്തിയത്.
വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്ന വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ് അഡ്വ.ജഗദീഷ് ഷേനവയുടെ ജീവൻ അപകടത്തിലാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനമാക്കി അദ്ദേഹത്തിനും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.