ന്യൂഡൽഹി: ലക്ഷക്കണക്കിന് യാത്രക്കാരെ ആദരവോടെ സ്വാഗതം ചെയ്ത് ആകാശ യാത്രയൊരുക്കിയ എയർ ഇന്ത്യ 'മഹാരാജാവ്' ഇൗയാഴ്ച അവസാനത്തോടെ ടാറ്റ ഗ്രൂപ്പിന് സ്വന്തമാകും. കൊടും നഷ്ടത്തിൽ പറന്നുകൊണ്ടിരുന്ന എയർ ഇന്ത്യയെ ഒരു വിധത്തിലും രക്ഷിക്കാൻ കഴിയാതെ വന്നപ്പോഴാണ് കേന്ദ്ര സർക്കാർ മത്സര ടെൻഡറിലൂടെ കമ്പനിയെ വിൽപനക്കുവെച്ചത്. 18,000 കോടി മുടക്കിയ ടാറ്റ അതിൽ ഒന്നാമതെത്തി. കഴിഞ്ഞ ഒക്ടോബർ എട്ടിന് പൊട്ടിച്ച ടെൻഡറിൽ രണ്ടാമതെത്തിയത് 15,100 കോടി മുടക്കാൻ സന്നദ്ധത അറിയിച്ച സ്പൈസ് ജെറ്റ് പ്രമോട്ടർ അജയ് സിങ്ങിെൻറ നേതൃത്വത്തിലുള്ള കൺസോർട്യമായിരുന്നു. ടെൻഡറിൽ പങ്കെടുക്കാൻ 12,906 കോടി രൂപ കെട്ടിവെക്കണമെന്നും ഉപാധിയുണ്ടായിരുന്നു. ടലാസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ടാറ്റയുടെ ഉപ കമ്പനിയാണ് ടെർഡറിൽ പങ്കെടുത്ത് വിജയിച്ചത്. ഇതേ തുടർന്ന് 2020 ഒക്ടോബർ 11ന് എയർ ഇന്ത്യയെ കൈമാറാൻ തയാറാണെന്നറിയിച്ച് കേന്ദ്രം ടാറ്റക്ക് കത്തു നൽകി. 25ന് ഓഹരി കൈമാറ്റ ഉടമ്പടിയിൽ ഇരുപക്ഷവും ഒപ്പുവെച്ചു.
കരാറിെൻറ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസും ടാറ്റക്ക് ലഭിക്കും. കൂടാതെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ എയർ ഇന്ത്യ സാറ്റ്സ് കമ്പനിയിൽ 50 ശതമാനം ഓഹരിവിഹിതവും. എയർ ഇന്ത്യയും വരുന്നതോടെ ടാറ്റക്ക് കീഴിൽ മൂന്ന് വിമാനക്കമ്പനികളാകും. എയർ ഏഷ്യ ഇന്ത്യ, വിസ്താര എന്നിവയിൽ ഭൂരിപക്ഷ ഓഹരി ഉടമയാണ് ടാറ്റ. മലേഷ്യ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ് എന്നിവയുമായി ചേർന്നുള്ള സംയുക്ത സംരംഭമാണ് ഇവ. 2003-04നു ശേഷം കേന്ദ്രം നടത്തിയ ആദ്യ പൊതുമേഖലാ കമ്പനി വിറ്റഴിക്കലുമായിരുന്നു എയർ ഇന്ത്യയിലൂടെ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.