ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് കേരളത്തെ പരീക്ഷണശാലയാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് ആർ.എസ്.എസും ബി.ജെ.പിയും കൈകോർത്ത് നടത്തുന്നതെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം അക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ബി.ജെ.പി കേരളത്തിൽ ആരംഭിച്ച ജനരക്ഷായാത്രയിൽ അമിത് ഷാ ഉൾെപ്പടെയുള്ള നേതാക്കൾ നടത്തിയ ആരോപണങ്ങളുടെയും ഡൽഹിയിലെ എ.കെ.ജി ഭവൻ മാർച്ചിെൻറയും പശ്ചാത്തലത്തിലാണ് സി.പി.എം കേന്ദ്രനേതൃത്വം രംഗത്തുവന്നത്.
മുസ്ലിംജനവിഭാഗം ധാരാളമായി വസിക്കുന്ന ഉത്തരകേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തി സംഘർഷമുണ്ടാക്കുകയെന്നത് സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. കേരളത്തിൽ അക്രമം നടത്തുന്നത് ആർ.എസ്.എസ്-ബി.ജെ.പിയാണെന്ന യാഥാർഥ്യം വെളിപ്പെടുത്തിയും അവരുടെ കള്ളപ്രചാരണം തുറന്നുകാട്ടിയും ഒക്ടോബർ ഒമ്പതിന് സി.പി.എം ദേശവ്യാപകമായി പ്രതിഷേധം നടത്തുമെന്നും യെച്ചൂരി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ബി.ജെ.പിയുടെ ആക്ഷേപങ്ങൾക്ക് ജനാധിപത്യരീതിയിൽ സി.പി.എം മറുപടി പറയുമെന്ന് യെച്ചൂരി വ്യക്തമാക്കി. ബി.ജെ.പിരാഷ്ട്രീയത്തെയും ജനാധിപത്യ രീതിയിൽ തള്ളിക്കളയും. അത് കേരളത്തിലെ ജനങ്ങൾ ഇതിനകംതന്നെ ചെയ്തിട്ടുണ്ട്. കേരളത്തിൽ അക്രമങ്ങൾക്ക് തുടക്കമിട്ടത് അമിത് ഷായുടെ പാർട്ടിയാണ്. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുപിന്നാലെ സി.പി.എം വിജയാഘോഷത്തിനുനേരെ ബോംബാക്രമണം നടത്തി സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തി. തയാറെടുപ്പുകളോടെയാണ് ഇൗ അക്രമങ്ങൾ ആർ.എസ്.എസ് നടത്തുന്നത്. ആർ.എസ്.എസ് കേന്ദ്രങ്ങളിൽനിന്ന് പൊലീസ് ആയുധങ്ങളും ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. ആളുകളിൽ ഭയം ജനിപ്പിച്ച് അതിലൂടെ സമുദായധ്രുവീകരണം നടത്തി വെറുപ്പിെൻറ ഹിന്ദുത്വരാഷ്ട്രീയം വളർത്തുകയാണ് ആർ.എസ്.എസ്. ഇതാണ് ബംഗാളിലും അവർ ചെയ്യുന്നത്. സി.പി.എം അക്രമം നടത്തുന്നുവെന്ന ബി.ജെ.പിയുടെ ആരോപണം ചായപ്പാത്രം കറുത്തിരിക്കുന്നുവെന്ന് കഞ്ഞിക്കലം പറയുന്നത് പോലെയാണ്. വർഗീയസംഘർഷങ്ങളിൽ ആർ.എസ്.എസിനെ പ്രതിസ്ഥാനത്ത് നിർത്താത്ത ഒരു അന്വേഷണ കമീഷൻ റിപ്പോർട്ടുമില്ല.
ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികളെ രാഷ്ട്രീയമായി ആക്രമിക്കുന്നത് സാധാരണമാണ്. എന്നാൽ, പാർട്ടി ഒാഫിസുകൾ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ആർ.എസ്.എസ്-ബി.ജെ.പി വെല്ലുവിളി സി.പി.എം സ്വീകരിക്കുന്നു. അതിന് ജനാധിപത്യ രീതിയിൽതന്നെ മറുപടി നൽകും. പ്രതിപക്ഷപാർട്ടികളിൽ പ്രത്യയശാസ്ത്ര പ്രതിബദ്ധതയുള്ളത് ഇടതുപക്ഷത്തിനാണ് എന്നതിനാലാണ് തങ്ങളെ ലക്ഷ്യംവെക്കുന്നത് -യെച്ചൂരി പറഞ്ഞു.
മോദിസർക്കാർ രാജ്യത്തെ നശിപ്പിച്ചു. ഉൽപാദനമേഖലയിലെ വളർച്ച കൂപ്പുകുത്തി. ഇതുമൂലം യഥാർഥ തൊഴിൽ ആളുകൾക്ക് നഷ്ടമായി. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ ജനങ്ങളുടെ അസംതൃപ്തിയാണ് കാണിക്കുന്നത്. ഇതിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം -അദ്ദേഹം പറഞ്ഞു. പി.ബി അംഗങ്ങളായ വൃന്ദ കാരാട്ട്, എം.എ. ബേബി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.