ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിന് പിന്നാലെ പുതുവത്സരാഘോഷങ്ങൾക്ക് തൊട്ടുമുമ്പ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ചില ഇന്ത്യൻ സംസ്ഥാനങ്ങൾ. കൂടാതെ വർഷാവസാന ഒത്തുകൂടലിൽ ജാഗ്രത പാലിക്കണമെന്നും പൗരന്മാർക്ക് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നത് തടയാനാണ് അഘോഷങ്ങളിൽ വലിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഏതൊക്കെ സംസ്ഥാനങ്ങളാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും അവ എന്തൊക്കെയാണെന്നും വിശദമായി അറിയാം.
മഹാരാഷ്ട്ര
- മുൻകരുതൽ നടപടിയായി രാത്രി 11 മുതൽ രാവിലെ ആറ് മണിവരെ നൈറ്റ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 22 മുതൽ ജനുവരി അഞ്ച് വരെയാണിത്.
- അവശ്യ സാധനങ്ങളല്ലാത്തവ വിൽക്കുന്ന കടകളെല്ലാം തന്നെ രാത്രി മുഴുവൻ തുറന്നിരിക്കുന്നതിൽ നിന്നും വിലക്കി.
- മുംബൈയിലോ മഹാരാഷ്ട്രയിലെ മറ്റ് പ്രധാന നഗരങ്ങളിലോ പൊതുസ്ഥലങ്ങളിൽ പുതുവത്സരാഘോഷങ്ങൾ ഉണ്ടാകില്ല.
- ന്യൂ ഇയർ മാസുകളിൽ പരമാവധി 50 പേരെ മാത്രമേ ഒരുമിച്ചുകൂടാൻ അനുവദിക്കുകയുള്ളൂ. അതും ഒരു സമയ പരിധിയോടെ മാത്രം. എട്ട് മണിക്ക് മുമ്പ് മാത്രമേ മാസ് നടത്താവൂ. ചർച്ചുകൾ മാസ് തുറന്ന സ്ഥലത്ത് നടത്താൻ പാടില്ല.
തമിഴ്നാട്
- ഡിസംബർ 31 നും ജനുവരി 1 നും തമിഴ്‌നാട്ടിലുടനീളം റെസ്റ്റോറന്റ്, ക്ലബ്ബുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ബീച്ച് റിസോർട്ടുകൾ, ബീച്ചുകൾ എന്നിവിടങ്ങളിലെ പൊതു ആഘോഷങ്ങൾ നിരോധിച്ചിട്ടുണ്ട്. അതേസമയം നൈറ്റ് കർഫ്യൂ ഉണ്ടായിരിക്കുന്നതല്ല.
- റെസ്റ്റോറൻറുകളെയും പബ്ബുകളെയും തുറന്നിരിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും COVID-19 മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. കൂടെ അനുവദനീയമായ അത്ര പേരെ മാത്രമേ അകത്ത് കയറ്റാൻ പാടുള്ളൂ.
- ന്യൂ ഇയർ ആഘോഷങ്ങളുടെ കേന്ദ്രമായ മറീന ബീച്ചിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.
കർണാടക
- ഡിസംബർ 23 മുതൽ ജനുവരി 2 വരെ കർണാടക രാത്രി കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഡിസംബർ 24ന് അത് പിൻവലിച്ചു.
- ഡിസംബർ 30 മുതൽ ജനുവരി 2 വരെ ക്ലബ്ബുകളിലോ പബ്ബുകളിലോ റെസ്റ്റോറൻറുകളിലോ സാമൂഹിക അകലം പാലിക്കാതെ ജനങ്ങളുടെ ഒത്തുകൂടലിന് കർണാടക വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
- ക്ലബ്ബുകളും പബ്ബുകളും റെസ്റ്റോറൻറുകളും പാർട്ടികൾ നടത്താൻപാടില്ല. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പോലെ പ്രവർത്തിക്കുക.
രാജസ്ഥാൻ
- ഡിസംബർ 31 രാത്രി 8 മുതൽ ജനുവരി ഒന്ന് രാവിലെ 6 മണിവരെ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും രാത്രി കർഫ്യൂ ഏർപ്പെടുത്താൻ രാജസ്ഥാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
- മാർക്കറ്റുകൾ ഏഴ് മണിക്ക് തന്നെ അടക്കണം
- പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു.
- പൊതു ഇടങ്ങളിൽ പുതുവത്സര പാർട്ടികൾ നടത്താൻ പാടില്ല.
ഉത്തരാഖണ്ഡ്
- പുതുവത്സരവുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറൻറുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിൽ പാർട്ടികൾ പോലുള്ള പൊതു ആഘോഷങ്ങൾ നടത്തുന്നത് ഡെറാഡൂൺ ഭരണകൂടം നിരോധിച്ചു
- നിരോധനത്തിെൻറ ഏതെങ്കിലും ലംഘനം 2005 ലെ ദുരന്ത നിവാരണ നിയമം, പകർച്ചവ്യാധി നിയമം, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം ശിക്ഷാർഹമായിരിക്കും
- ക്രിസ്മസ്, പുതുവത്സരം ആഘോഷിക്കാൻ ധാരാളം സഞ്ചാരികൾ ഒത്തുകൂടാൻ സാധ്യതയുള്ള ഡെറാഡൂൺ, മുസ്സൂറി, ഋഷികേശ് എന്നിവിടങ്ങളിൽ നിരോധനം പ്രാബല്യത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.