തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനിച്ചു. 52 പേരുടെ 64 വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹൻ അറിയിച്ചു.
ആകെ 1.05 കോടി രൂപയാണ് വായ്പ തുക. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഈടായി നൽകിയ പ്രമാണങ്ങൾ വായ്പക്കാർക്ക് തിരികെ നൽകും. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും വായ്പയെടുത്ത 52 പേരുടെ ജീവനോപാധികൾ നഷ്ടപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് മാനുഷിക പരിഗണന നൽകിയുള്ള തീരുമാനം. വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും നൽകിയ വായ്പയാണിത്. 42 കാർഷിക വായ്പകളും 21 റൂറൽ ഹൗസിങ് വായ്പകളും ഒരു കാർഷികേതര വായ്പയും ഇതിൽ ഉൾപ്പെടുന്നു. രേഖകൾ തിരികെ നൽകുന്നതിനൊപ്പം ദുരന്തബാധിതർക്ക് ധനസഹായവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.