കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടന്ന റേവ് ഡിജെ പാർട്ടികളിൽ പൊലീസ് നടത്തിയ റെയ്ഡിൽ എൽ.എസ്.ഡിയും എം.ഡി.എം.എയും ഉൾപ്പെടെ ന്യൂജെൻ ലഹരിമരുന്നുകളുമായി പതിനഞ്ചോളം പേർ പിടിയിലായി. നഗരത്തിലെ ന്യൂഇയർ ഡിജെ പാർട്ടികളിലേക്ക് വൻതോതിൽ ലഹരി വസ്തുക്കൾ എത്തുമെന്ന് സിറ്റി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി. ഡെപ്യൂട്ടി കമീഷണർ കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ ക്രൈം ഡിറ്റാച്മെൻറ് എ.സി.പി ബിജി ജോർജ്, ഷാഡോ എസ്.ഐ ഹണി കെ. ദാസ് എന്നിവരും കൊച്ചി സിറ്റി ഷാഡോയിലെ മുപ്പതോളം പൊലീസുകാർ അഞ്ചുപേർ വീതമുള്ള ആറ് സംഘങ്ങളായി നടത്തിയ പരിശോധനയിൽ ആണ് പ്രതികൾ പിടിയിലായത്.
മുളവുകാട്ടുള്ള ഹോട്ടലിൽ സംഘടിപ്പിച്ച പുതുവത്സര ഡിജെ പാർട്ടിയിൽനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി തൃശൂർ തൊയക്കാവ് സ്വദേശി ഷൈൻ സക്കറിയ (34), എളമക്കരയിൽ സംഘടിപ്പിച്ച രഹസ്യ റേവ് പാർട്ടിയിൽനിന്ന് എം.ഡി.എം.എയുമായി വയനാട് അമ്പലക്കാട് സ്വദേശി ഷഫീക്ക് (21), മരടിലുള്ള ഹോട്ടിലിെൻറ പാർക്കിങ് സ്ഥലത്തുനിന്ന് എൽ.എസ്.ഡി സ്റ്റാമ്പുകളുമായി വയനാട് സ്വദേശി മുഹമ്മദ് അഫ്സൽ (21) കഞ്ചാവും മറ്റ് ലഹരിമരുന്നുകളുമായി കണ്ണമാലി കണ്ടക്കടവ് സ്വദേശി രാഹുൽ (22), ആലുവ മുപ്പത്തടം സ്വദേശി ശരത്ത് (27), വെണ്ണല സ്വദേശി ഷിജിൻ (22), തൃശൂർ സ്വദേശികളായ സുജിത്ത് (23) സഞ്ജയ്സഞ്ജു (22), മിഥുൻ (25), കോഴിക്കോട് പയ്യോളി സ്വദേശി റഷീദ് (24), കൊച്ചി സ്വദേശികളായ ഷുഹൈബ് (25), സിജിൻ (22) എന്നിവരാണ് പിടിയിലായത്.
മുളവുകാടുനിന്ന് പിടിയിലായ ഷൈൻ സക്കറിയ ഗോവയിൽനിന്ന് കേരളത്തിലേക്ക് കെമിക്കൽ ലഹരിമരുന്നുകൾ കടത്തുന്നതിലെ മുഖ്യകണ്ണിയാണ്. റേവ് പാർട്ടികളിൽ ലഹരിമരുന്നുകൾ അമിതമായി ഉപയോഗിച്ച് പിടിയിലാകുന്നതിൽ ഭൂരിഭാഗം പേരും 18നും 25നും ഇടയിൽ പ്രായമുള്ളവർ ആണെന്ന് സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.