ദമ്പതികള്‍ക്ക് കോട്ടയം നഗരസഭയില്‍ ‘ഹാട്രിക്’ വിജയം

കോട്ടയം: വീട്ടുപേരുപോലെ തന്നെ ഈശ്വരകൃപ വേണ്ടുവോളമുണ്ട് എം.പി. സന്തോഷ്കുമാറിനും ഭാര്യ ബിന്ദുവിനും. കോട്ടയം നഗരസഭയിലേക്ക് മത്സരിച്ച ഈ ദമ്പതികള്‍ വേളൂര്‍ ഈശ്വരകൃപ വീട്ടിലേക്ക് ഹാട്രിക് വിജയം കൊണ്ടുപോയി. നഗരസഭാ അധ്യക്ഷ പദവി അലങ്കരിച്ചിട്ടുള്ള സന്തോഷും ബിന്ദുവും കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരിച്ചത്. വനിതാ സംവരണ വാര്‍ഡില്‍  മൂന്നാം അങ്കത്തിനിറങ്ങിയ ബിന്ദു  416 വോട്ടിനാണ് വിജയിച്ചത്. നാലാം തവണ കൗണ്‍സിലറായത്തെിയ സന്തോഷ്കുമാര്‍ ഇല്ലിക്കല്‍ (47) വാര്‍ഡില്‍നിന്നാണ് ജനവിധി തേടിയത്. 146 വോട്ടിനു വിജയിച്ചു.

ബിന്ദു 2005ലാണ് ആദ്യമായി വിജയിച്ചത്.  രണ്ടാമൂഴത്തില്‍ ഇല്ലിക്കല്‍ വാര്‍ഡില്‍നിന്ന് 600 വോട്ടിനു ജയിച്ചു.  2009 ആഗസ്റ്റ് അഞ്ചു മുതല്‍ 2010 സെപ്റ്റംബര്‍ 30വരെ അധ്യക്ഷപദവിയിലിരുന്നു. സന്തോഷ് കുമാര്‍ 2000ല്‍ കല്ലുപുരക്കല്‍ വാര്‍ഡില്‍നിന്നാണ് കൗണ്‍സിലറായത്. 2005ല്‍ ഇല്ലിക്കല്‍ വാര്‍ഡില്‍നിന്നും 2010ല്‍ പുളിനാക്കല്‍ വാര്‍ഡില്‍നിന്നും വിജയിച്ചു.

2012 ല്‍ രണ്ടു വര്‍ഷം സന്തോഷ് അധ്യക്ഷനായി. 1984 മുതല്‍ ഐ.എന്‍.ടി.യു.സി, ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ എന്നിവയുടെ പ്രവര്‍ത്തകനായാണ് പൊതുരംഗത്തേക്ക് എത്തിയത്. ഓട്ടോ തൊഴിലാളി യൂനിയന്‍, മദ്യവ്യവസായ തൊഴിലാളി യൂനിയന്‍, ഹെഡ്ലോഡ് യൂനിയന്‍ എന്നിവയുടെ ഭാരവാഹിയായി.  മക്കള്‍: ഇന്ദ്രജിത്ത്, പൃഥ്വിരാജ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.