തൃക്കാക്കരയിൽ ബെന്നി ബെഹനാന് പകരം പി.ടി തോമസ്

തിരുവനന്തപുരം: തൃക്കാക്കര സീറ്റിലേക്ക് പരിഗണിക്കുന്ന സിറ്റിങ് എം.എൽ.എ ബെന്നി ബെഹനാനെ മാറ്റി മുൻ ഇടുക്കി എം.പി പി.ടി തോമസിനെ കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർഥിയാക്കുമെന്ന് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മുമ്പ് ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ മത്സരിക്കുന്നതിൽ നിന്നും പി.ടി തോമസിനെ മാറ്റി നിർത്തിയിരുന്നു. അതിനാലാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പി.ടി തോമസിന് അവസരം നൽകുന്നത്.

ബെന്നി ബെഹനാനടക്കം ആരോപണ വിധേയരായവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് ഹൈക്കമാൻഡിനോട് നേരത്തെ ആവശ്യപ്പെട്ടിരിന്നു. എന്നാൽ, ഇവരെ മാറ്റിയാൽ താനും മാറി നിൽക്കുമെന്ന് ഉമ്മൻചാണ്ടി ഭീഷണി മുഴക്കിതോടെ ഹൈകമാൻഡ് മുഖ്യമന്ത്രിക്ക് വഴങ്ങുകയായിരുന്നു. അതേസമയം, വിശ്വസ്തനായ ബെഹനാന്‍റെ പേര് വെട്ടാൻ ഉമ്മൻചാണ്ടി സമ്മതിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറ‍യാനാവില്ല. ആരോപണവിധേയരായ മന്ത്രിമാരടക്കം അഞ്ച് പേരിൽ നിന്ന് ഒരാളുടെ പേര് വെട്ടുന്നതിനോട് അദ്ദേഹം യോജിക്കാനാണ് സാധ്യത.

അഞ്ചു പേരില്‍ ഒരാളെ മാറ്റിനിര്‍ത്തിയാല്‍ താന്‍ മത്സരിക്കാനില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച നിലപാടിന് മുന്നില്‍ അയഞ്ഞു കൊടുക്കാനല്ലാതെ സുധീരനോ അദ്ദേഹത്തിന്‍െറ നിലപാടിനോട് യോജിച്ചുനിന്ന വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിക്കോ കഴിഞ്ഞില്ല. ഹൈകമാന്‍ഡിനെ സമ്മര്‍ദത്തിലാക്കാന്‍ താല്‍പര്യമില്ലെന്നും യുക്തമായ തീരുമാനമെടുക്കാമെന്നും സുധീരന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഗുരുതര വിവാദങ്ങളില്‍പെട്ടു കിടക്കുന്നവരെയും നാലില്‍ കൂടുതല്‍ തവണ തുടര്‍ച്ചയായി മത്സരിക്കുന്നവരെയും മാറ്റിനിര്‍ത്തി മെച്ചപ്പെട്ട പ്രതിച്ഛായയോടെ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങിയാല്‍ കോണ്‍ഗ്രസിന് സാധ്യത കൂടുമെന്നായിരുന്നു സുധീരന്‍െറ വാദം. മന്ത്രിമാരെ ഒരാളെപ്പോലും മാറ്റിനിര്‍ത്തിയാല്‍ തന്‍െറ മന്ത്രിസഭയോടുള്ള അവിശ്വാസ പ്രകടനമാകുമെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്ക്. ആരോപണത്തിന്‍െറയോ കൂടുതല്‍ തവണ മത്സരിച്ചു ജയിച്ചതിന്‍െറയോ പേരില്‍ ആരെയും ഒഴിവാക്കാന്‍ പാടില്ലെന്നും ജയസാധ്യതയാണ് പ്രധാനമെന്നും എ-ഐ ഗ്രൂപ്പുകള്‍ വാദിച്ചു. താനില്ലാതെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനോ യു.ഡി.എഫിനോ കഴിയില്ളെന്ന യാഥാര്‍ഥ്യം സമര്‍ഥമായി ഉപയോഗപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സുധീരന്‍ മുന്നോട്ടുവെച്ച വാദഗതി ഒറ്റയടിക്ക് തള്ളിക്കളയാന്‍ ഹൈകമാന്‍ഡ് മടിച്ചതു കാരണമാണ് ചര്‍ച്ച ഒരാഴ്ച നീണ്ടത്. കോണ്‍ഗ്രസിലെ എ-ഐ ഗ്രൂപ്പുകള്‍ കൂട്ടത്തോടെ എതിര്‍ക്കുകയും മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് ഉമ്മന്‍ചാണ്ടി ഭീഷണി മുഴക്കുകയും ചെയ്തപ്പോള്‍, ജയപരാജയങ്ങളുടെ ഉത്തരവാദിത്തം ഹൈകമാന്‍ഡിനാകുമെന്ന സ്ഥിതി വന്നു. ഭരണത്തുടര്‍ച്ചക്കായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന താല്‍പര്യം മുസ് ലിം ലീഗ് ഹൈകമാന്‍ഡിനെ അറിയിക്കുകയും ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.