എന്ത് തടസ്സമുണ്ടായാലും മെത്രാന്‍ കായലില്‍ കൃഷിയിറക്കും –കൃഷി മന്ത്രി

കോട്ടയം: എന്ത് തടസ്സമുണ്ടായാലും വിവാദ പാടശേഖരമായ കുമരകം മെത്രാന്‍ കായലില്‍ കൃഷിയിറക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍ കുമാര്‍. സി.എസ്.ഐ റിട്രീറ്റ് സെന്‍ററില്‍ അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫിസേഴ്സ് കേരളയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്‍വയല്‍ കൈവശമുള്ളവര്‍ നിയമത്തെ കബളിപ്പിച്ചു മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് ഉദാഹരണമാണ് മെത്രാന്‍ കായല്‍. സര്‍ക്കാറിനെ കബളിപ്പിക്കാമെന്ന് ആരും വിചാരിക്കണ്ട. ഇക്കൂട്ടര്‍ക്കെതിരെ ശക്തമായി മുമ്പോട്ടു പോകും.

മെത്രാന്‍ കായലില്‍ 434 ഏക്കര്‍ 34 കമ്പനികളുടേതാണ്. 15 ഏക്കറില്‍ കൂടുതല്‍ വ്യക്തി കൈവശംവെക്കുന്നതിനെതിരെയുള്ള ലാന്‍ഡ് സീലിങ് വകുപ്പ് മറികടക്കാനാണിത്. ഇതില്‍ 20 കമ്പനികള്‍ക്കു പിന്നില്‍ ഒരേ ആളുകളാണ്. ഇവരുടെ പേരില്‍ 190 ഏക്കറുണ്ട്. ഇത്തരത്തില്‍ സര്‍ക്കാറിനെ പറ്റിക്കാനുള്ള നീക്കത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും. അതുകൊണ്ടാണ് അവിടെ 35 ഏക്കറില്‍ 80 ലക്ഷം രൂപ മുടക്കി കര്‍ഷകര്‍ക്കൊപ്പം കൃഷിയിറക്കാന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചത്. ഭൂമാഫിയക്കുള്ള സര്‍ക്കാറിന്‍െറ ശക്തമായ താക്കീതാണിത്. ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ലാഭം നോക്കിയല്ല ഈ കൃഷി. മാഫിയക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വെറുതെ വിടില്ല. അടുത്ത വര്‍ഷം മുതല്‍ അഞ്ചുകോടി ചെലവാക്കി ഇവിടെ സ്ഥിരമായി കൃഷിയിറക്കും. ഇതോടെ മെത്രാന്‍ കായലിലില്‍ കൃഷി മാത്രമാകും സാധിക്കുക എന്ന് ഉടമസ്ഥര്‍ക്ക് വ്യക്തമാകും. നിലവില്‍ കൃഷിഭൂമി കൈവശംവെച്ചിരിക്കുന്ന ഭൂമാഫിയകളും കൃഷി ചെയ്യാന്‍ ബാധ്യസ്ഥരാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.