തീവ്രവാദ വിരുദ്ധ കാമ്പയിന്‍െറ തലക്കെട്ട് മാറ്റണമെന്ന് ലീഗ്; പറ്റില്ലെന്ന് സമസ്ത

മലപ്പുറം: സുന്നി യുവജന സംഘത്തിന്‍െറ തീവ്രവാദ വിരുദ്ധ കാമ്പയിന്‍െറ തലക്കെട്ട് മാറ്റണമെന്ന മുസ്ലിം ലീഗ് ആവശ്യം സമസ്ത തള്ളി. ‘ഐ.എസ്,സലഫിസം, ഫാഷിസം’ തലക്കെട്ടില്‍ എസ്.വൈ.എസ് നടത്തുന്ന കാമ്പയിന്‍ മുജാഹിദ് വിഭാഗത്തെ ലക്ഷ്യമാക്കുന്നതാണെന്ന വിമര്‍ശത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് നേതാക്കള്‍ ഇടപെട്ട് തലക്കെട്ട് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ സമസ്ത നേതാക്കളെ വിളിച്ചുവരുത്തി ലീഗ് ആവശ്യം മുന്നോട്ടുവെച്ചു്. എന്നാല്‍, മറ്റു വിഭാഗങ്ങളെ തീവ്രവാദികളായി മുദ്രകുത്തുന്നത് മുജാഹിദ് വിഭാഗം തുടരുന്നതിനാല്‍ തങ്ങളുടെ കാമ്പയിനുമായി മുന്നോട്ടുപോകുമെന്ന് സമസ്തയുടെയും എസ്.വൈ.എസിന്‍െറയും നേതാക്കള്‍ വ്യക്തമാക്കി. ഇതോടെ എല്ലാ മുസ്ലിം സംഘടനകളെയും വിളിച്ചുചേര്‍ത്ത് പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തീരുമാനിച്ച് യോഗം പിരിയുകയായിരുന്നു.
മുസ്ലിം ലീഗിന്‍െറ ഭാഗത്തുനിന്ന് ഹൈദരലി തങ്ങള്‍ക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ഭാഗത്തുനിന്ന് കോട്ടുമല ബാപ്പു മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഉമര്‍ ഫൈസി മുക്കം,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുസ്തഫ മുണ്ടുപാറ, മമ്മദ് ഫൈസി എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സമസ്ത ഉപാധ്യക്ഷന്‍ കൂടിയായ ഹൈദരലി തങ്ങളുടെ അനുമതിയോടെയാണ്  കാമ്പയിന്‍ തുടങ്ങിയതെന്ന് സമസ്ത നേതാക്കള്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
മുജാഹിദ് സ്റ്റുഡന്‍റ്സ് മൂവ്മെന്‍റ് (ഐ.എസ്.എം) ‘ആത്മീയ തീവ്രത, സൂഫിസം, ഭീകരത’ പേരില്‍ സംഘടിപ്പിച്ച പരിപാടി സുന്നികളെ ലക്ഷ്യമാക്കിയുള്ള തലക്കെട്ടാണ്. മാത്രവുമല്ല, കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി കഴിഞ്ഞദിവസം ഒരു പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ സുന്നികളെയും ജമാഅത്തെ ഇസ്ലാമിയെയും പരോക്ഷമായി ആക്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തങ്ങള്‍ക്ക് മാത്രമായി വിമര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനാകില്ളെന്നും നേതാക്കള്‍ വിശദീകരിച്ചു. ഇതോടെ ജൂലൈ 30ന് കോഴിക്കോട് ചേര്‍ന്ന യോഗത്തിന്‍െറ തുടര്‍ച്ചയായി സംഘടനകള്‍ പരസ്പരം കുറ്റപ്പെടുത്താതിരിക്കാന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നത് ആലോചിക്കാന്‍ മുസ്ലിം സംഘടനകളുടെ യോഗം വീണ്ടും വിളിച്ചു ചേര്‍ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയായിരുന്നു. ഇതിനായി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയെ ചുമതലപ്പെടുത്തും.
ഇപ്പോഴുള്ള തലക്കെട്ടില്‍ തന്നെ കാമ്പയിനുമായി മുന്നോട്ടുപോകുമെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മുജാഹിദ് സംഘടനകള്‍ നടത്തുന്ന പരിപാടികളിലും ടി.പി. അബ്ദുല്ലക്കോയ മദനിയുടെ ലേഖനത്തിലുമെല്ലാം സുന്നികളെയും ജമാഅത്തെ ഇസ്ലാമിയെയും കുറ്റപ്പെടുത്തുന്നുണ്ട്. അവര്‍ ഇറക്കിയ ലഘുലേഖയിലും ഇത്തരത്തിലുള്ള വിമര്‍ശങ്ങളുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്നത് എല്ലാവര്‍ക്കും ദോഷമാണെന്നിരിക്കെ എല്ലാവരും അതില്‍നിന്ന് മാറിനില്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം സംഘടനകളുടെ കൂട്ടായ്മയില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായി സമസ്ത സംഘടനകള്‍ നടത്തുന്ന കാമ്പയിനില്‍ സലഫികളെ വിമര്‍ശിക്കുന്നതിനെതിരെ തങ്ങള്‍ പ്രതികരിച്ചിട്ടില്ളെന്നും പ്രശ്നത്തില്‍ ഇടപെടാന്‍ ലീഗിനോട് ആവശ്യപ്പെട്ടിട്ടില്ളെന്നും കെ.എന്‍.എം പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
സമസ്തയുടെ തലക്കെട്ട് ദോഷകരമാണെന്ന് തിരിച്ചറിഞ്ഞ് ലീഗ് നേതാക്കള്‍ ഇടപെട്ടിട്ടുണ്ടാകാം. തന്‍െറ ലേഖനത്തില്‍ മതത്തെ ഭൗതികവത്കരിക്കുന്നതിനെതിരെയാണ് പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.