സോളാർ കേസിൽ മുഖ്യമന്ത്രിയെ വിസ്തരിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണ കമീഷന്‍ വിസ്തരിക്കും. 25ന് തിരുവനന്തപുരത്താകും വിസ്താരം. ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി സര്‍ക്കാര്‍ അഭിഭിഷാകന്‍ മുഖേന കമീഷനെ അറിയിച്ചു. ഇതു സംബന്ധിച്ച് കമീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ എട്ട് ബി പ്രകാരം മുഖ്യമന്ത്രിക്ക് കമീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുന്നത്. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാട് കമീഷനെ അറിയിക്കാനാകും.

അതേസമയം, കേസില്‍ ഇന്ന് ഹാജരാകേണ്ടിയിരുന്ന സരിത എസ്.നായര്‍ കമീഷനു മുമ്പാകെയത്തെിയില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായി ആലപ്പുഴ രാമങ്കരിയില്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തേണ്ടതിനാലാണ് സരിത ഹാജരാകാത്തതെന്ന് അവരുടെ അഭിഭാഷകന്‍ സി.ഡി ജോണി കമീഷനെ അറിയിക്കുകയായിരുന്നു. ജയിലില്‍ വെച്ചെഴുതിയതെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കാണിച്ച കത്തിന്‍െറ അസല്‍ ഇന്ന് ഹാജരാക്കണമെന്ന് കമീഷന്‍ സരിതയോട് ആവശ്യപ്പെട്ടിരുന്നു.

കമീഷനു മുമ്പാകെ ഹാജരാകാതിരിക്കാന്‍ സരിതക്കു മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ നിരീക്ഷിച്ചു. കമീഷന് മുമ്പാകെ എല്ലാം പറയുമെന്ന് അഭിപ്രായപ്പെട്ടവരില്‍ ചിലര്‍ ഇനിയും മൊഴി നല്‍കിയിട്ടില്ല. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഉള്‍പ്പെടെ പലരും ഒരു ദിവസം മൊഴി നല്‍കിയശേഷം പിന്നീട് പല കാരണങ്ങളാല്‍ ഹാജരായിട്ടില്ല. കമീഷനു മുമ്പാകെ ഹാജരാകാത്തവര്‍ക്ക് എന്തോ ഒളിക്കാനുണ്ടെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ സരിതയില്‍ നിന്നും ഇനിയും തെളിവെടുക്കുന്ന കാര്യം പരിശോധിക്കണം.

ഇക്കാര്യത്തില്‍ അഭിഭാഷകരുടെ അഭിപ്രായവും അദ്ദേഹം ആരാഞ്ഞു. തുടര്‍ന്ന് ഇതുവരെയുള്ള കമീഷന്‍ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ച ജസ്റ്റിസ് ശിവരാജന്‍ കമീഷന്‍െറ കാലാവധി കഴിയുന്ന ഏപ്രില്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കമീഷന്‍ പറഞ്ഞു.

അതേസമയം, കമീഷനു മുമ്പാകെ തെളിവുകള്‍ എത്തുന്നതില്‍ തടസം സൃഷ്ടിക്കുന്നതായി കേസില്‍ കക്ഷിയായ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ ആരോപിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍ റിപ്പോര്‍ട്ട് തയാറാക്കേണ്ടത്. സര്‍ക്കാറും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തെളിവുകള്‍ എത്തിക്കാതെ കമീഷന്‍ പ്രവര്‍ത്തനങ്ങളെ അപ്പാടെ തകിടം മറിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിരക്കിട്ട് കമീഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയല്ല, ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് വേണ്ടതെന്നും യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് ബി. രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.