തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ തേടി പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തെച്ചൊല്ലിയും സംസ്ഥാന കോണ്‍ഗ്രസില്‍ പരാതി. വൈസ്പ്രസിഡന്‍റുമാര്‍ ഒഴികെയുള്ള കെ.പി.സി.സി ഭാരവാഹികളെ ഒഴിവാക്കിയതാണ് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.
രാഹുലിന്‍െറ സാന്നിധ്യത്തില്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് പ്രശ്നപരിഹാര ചര്‍ച്ചകള്‍ നടക്കുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്തതോല്‍വിയുടെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ഗാന്ധി ഡല്‍ഹിയിലേക്ക് ചര്‍ച്ചക്ക് ക്ഷണിച്ചത്. വി.എം. സുധീരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി എന്നിവരുമായി നേരത്തേ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
ആദ്യഘട്ടത്തില്‍ 50 പേരെ ക്ഷണിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സമ്മര്‍ദംമൂലം ഇപ്പോള്‍ അത് ഏകദേശം 70 ആയി. മുന്‍ കെ.പി.സി.സി പ്രസിഡന്‍റുമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍ കെ.പി.സി.സി ഭാരവാഹികള്‍, മുന്‍മന്ത്രിമാര്‍, മത്സരിച്ച് പരാജയപ്പെട്ടവര്‍ , പോഷകസംഘടനാ ഭാരവാഹികള്‍ എന്നിവരെയാണ് വിളിച്ചിരിക്കുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്‍റുമാരെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ദീര്‍ഘകാലം ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം ഉള്‍പ്പെടെ വഹിച്ച കെ.പി.സി.സി ജനറല്‍സെക്രട്ടറിമാരെ മാറ്റിനിര്‍ത്തിയെന്നാണ് പരാതി. ഇവര്‍ക്കാണ് ജില്ലകളില്‍ പാര്‍ട്ടി ചുമതലയും നല്‍കിയിട്ടുള്ളത്. അതിനാല്‍ കൂടിക്കാഴ്ചയില്‍ സംഘടനാകാര്യങ്ങള്‍ പറയാന്‍ ആളില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.