നഷ്ടം കൂടി; സ്പിന്നിങ് മില്ലുകളില്‍ പരിശോധനക്ക് മന്ത്രിയെത്തുന്നു

തിരുവനന്തപുരം: സഹകരണ സ്പിന്നിങ് മില്ലുകളില്‍ നഷ്ടം വര്‍ധിച്ച  സാഹചര്യത്തില്‍ മന്ത്രി നേരിട്ട് പരിശോധനക്കത്തെുന്നു. അസംസ്കൃത വസ്തുക്കളായ കോട്ടണ്‍, പോളിസ്റ്റര്‍ എന്നിവ വാങ്ങിയതും നൂല്‍ വിറ്റതും സംബന്ധിച്ച ഇടപാടുകള്‍  പരിശോധിക്കാനാണ് പരിശോധന. ഏഴ് സഹകരണ മില്ലുകളിലെയും നഷ്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച  ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രി ഇ.പി. ജയരാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പരിശോധനക്ക് മന്ത്രിക്ക് പുറമേ ഹാന്‍ഡ്ലൂം ഡയറക്ടറുള്‍പ്പെടെ നാലംഗസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. സര്‍ക്കാര്‍ സഹായമായി 150.19 കോടി  ലഭിച്ചിട്ടും അഞ്ച് വര്‍ഷത്തിനുള്ളില്‍ നഷ്ടം 162.34 കോടിയായി വര്‍ധിച്ചിരിക്കുകയാണ്.

ദീര്‍ഘനാളായി അനധികൃത അവധിയില്‍ കഴിയുന്നവരെ പിരിച്ചുവിടാനും പുതിയ നിയമനങ്ങള്‍ നടത്താനും മന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. ഇതോടൊപ്പം എല്ലാ സഹകരണ മില്ലുകളെയും കമ്പനി നിയമപ്രകാരം ഒറ്റ യൂനിറ്റാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍  പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. നിലവിലെ സ്പിന്നിങ് മില്‍ ഭരണസമിതികള്‍  പരിച്ചുവിട്ട് ഹാന്‍ഡ്ലൂം ഡയറക്ടര്‍ക്ക് താല്‍ക്കാലിക ഭരണച്ചുമതല നല്‍കും. പ്രഫഷനല്‍ യോഗ്യതയുള്ളവരെ മാത്രമേ ഇനി എം.ഡി, സി.ഇ.ഒ, ജി.എം എന്നീ തസ്തികകളില്‍ നിയമിക്കൂ. എന്‍ജിനീയറിങ് ബിരുദം അല്ളെങ്കില്‍ എം.ബി.എ, ഒപ്പം 15 വര്‍ഷം  പ്രവൃത്തിപരിചയം എന്നിവയാണ് മാനദണ്ഡം. 

ചെലവ് കുറക്കലിന്‍െറ ഭാഗമായി രാഷ്ട്രീയ നിയമനങ്ങളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരോ ബോര്‍ഡിലും ഇത്തരം നിയമനങ്ങള്‍ മൂന്നില്‍ കൂടരുത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന മില്ലുകള്‍ക്ക് ഉടന്‍ സാമ്പത്തിക സഹായം അനുവദിക്കും. അല്ലാത്തവയുടെ കാര്യം മന്ത്രി പരിശോധിച്ച ശേഷമേ പരിഗണിക്കൂ. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള ഇ-ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഇളവ് വേണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നെങ്കിലും മന്ത്രി അനുവദിച്ചില്ല. വില്‍ക്കല്‍-വാങ്ങലുകളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.  

ടെക്സ്ഫെഡ് എം.ഡി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച് 2011 മുതല്‍ 2016 വരെ കാലയളവില്‍ ക്വയ്ലോണ്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന് 1797 ലക്ഷവും ആലപ്പി കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന് 1561 ലക്ഷവും തൃശൂര്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന് 2337 ലക്ഷവും മലപ്പുറം കോപറേറ്റിവ് സ്പിന്നിങ് മില്ലിന് 3239 ലക്ഷവും കണ്ണൂര്‍ കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന് 1827 ലക്ഷവും മലബാര്‍ കോഓപറേറ്റിവ് ടെക്സ്റ്റൈല്‍ ലിമിറ്റഡിന് 1828 ലക്ഷവും കോട്ടയം പ്രിയദര്‍ശിനി കോഓപറേറ്റിവ് സ്പിന്നിങ് മില്ലിന് 3645 ലക്ഷവും നഷ്ടമുണ്ടായെന്നാണ് കണക്ക്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.