അനധികൃത ബീക്കണ്‍ ലൈറ്റുകള്‍ അണക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍

തിരുവനന്തപുരം: ക്രൈംബ്രാഞ്ച്, ഇന്‍റലിജന്‍സ്, സര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവരുടെ വാഹനങ്ങളിലെ അനധികൃത ബീക്കണ്‍ ലൈറ്റിനെതിരെ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയുടെ കത്ത്. സംസ്ഥാന പൊലീസ് മേധാവി, അഡ്വക്കറ്റ് ജനറല്‍ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്. ജില്ലാ പൊലീസ് മേധാവി മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍, ക്രമസമാധാന ചുമതലയുള്ള വാഹനങ്ങള്‍ എന്നിവയിലാണ് ബീക്കണ്‍ ലൈറ്റ് അനുവദിച്ചിട്ടുള്ളത്. ക്രൈംബ്രാഞ്ച്, ഇന്‍റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരുടെ വാഹനങ്ങളില്‍ ഇവ പാടില്ല. മറ്റ് വിഭാഗങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ബീക്കണ്‍ ലൈറ്റ് പാടില്ളെന്നാണ് നിയമമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അഭിഭാഷകരും കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹൈകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് നിയമാനുസൃതമല്ളെന്നും ഇതു മാറ്റണമെന്നുമാണ് ആവശ്യം.

ഹൈകോടതി ചീഫ് ജസ്റ്റിസ്, സമാന റാങ്കുള്ള ജുഡീഷ്യല്‍ ഓഫിസര്‍, ഹൈകോടതി ജഡ്ജിമാര്‍, സമാന റാങ്കുള്ള ജുഡീഷ്യല്‍ ഓഫിസര്‍മാര്‍, അഡ്വക്കറ്റ് ജനറല്‍, ജില്ലാ ജഡ്ജ്, അന്വേഷണ കമീഷണര്‍മാര്‍, പ്രത്യേക ജഡ്ജുമാര്‍ വിജിലന്‍സ് ടൈബ്ര്യൂണല്‍ ജഡ്ജുമാര്‍ എന്നിവര്‍ക്കാണ് ബീക്കണ്‍ ലൈറ്റ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍, കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകര്‍ എന്നിവര്‍ക്ക് വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കാം. ഉദ്യോഗസ്ഥരില്ലാതെ സഞ്ചരിക്കുകയാണെങ്കില്‍ ബോര്‍ഡുകള്‍ മറയ്ക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഫോറസ്റ്റ് വിഭാഗത്തിലെ അനുവദിക്കപ്പെട്ടവ ഒഴികെയുള്ള വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ നോട്ടീസ് നല്‍കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.