സോളാര്‍ കേസില്‍ തന്‍െറ പേര് പറയാന്‍ സരിതയെ പ്രേരിപ്പിച്ചത് ഗണേഷ് കുമാര്‍ –ഷിബു ബേബി ജോണ്‍

കൊച്ചി: സോളാര്‍ കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് മുന്‍ മന്ത്രി കെ.ബി. ഗണേഷ്കുമാറാണെന്ന് മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍. സോളാര്‍ അന്വേഷണ കമീഷന്‍ മുമ്പാകെ ഹാജരായി മൊഴി നല്‍കുകയായിരുന്നു ഷിബു.താന്‍ സരിതയെ നേരിട്ട് കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. ടീം സോളാറിന്‍െറ പരിപാടികളിലൊന്നും സംബന്ധിച്ചിട്ടുമില്ല. സരിത തന്നെ വിളിച്ചതായും ഓര്‍ക്കുന്നില്ല. സരിത തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതായി ചില ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കമീഷന്‍ തെളിവായി കാണിച്ച കാള്‍ ലിസ്റ്റില്‍ നാലുതവണ മാത്രമാണ് സരിത തന്നെ വിളിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഒരു തവണ സരിത അവരുടെ ബന്ധുവിന്‍െറ ഫോണില്‍നിന്നും തന്നെ വിളിച്ചിരുന്നു. പക്ഷെ തിരികെ വിളിച്ചിട്ടില്ല. ഇതില്‍ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ഷിബു ബേബിജോണ്‍ സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഗണേഷ്കുമാറിന്‍െറ കുടുംബ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ താന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണ് ശത്രുതക്ക് കാരണമെന്ന് കരുതുന്നു.ഗണേഷിന്‍െറ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ട പേരാണ് സരിതയുടേത്. ഇതിനെതിരെ താന്‍ എടുത്ത നിലപാടാണ് ഗണേഷിനെ ചൊടിപ്പിച്ചത്.

ഗണേഷിന്‍െറ നിര്‍ദേശ പ്രകാരം തന്നെ കുരുക്കാന്‍ സോളാര്‍ കേസിലെ മറ്റൊരു പ്രതി ബിജു രാധാകൃഷ്ണനെ സരിത കൂട്ടുപിടിക്കുകയും ചെയ്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ബിജു മൂവാറ്റുപ്പുഴ കോടതിയില്‍ വിചാരണക്കത്തെിയപ്പോള്‍ സരിത ബിജുവിനോട് തന്‍െറ പേരുകൂടി ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നതായി ഷിബു പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ബിജു  ഷിബു ബേബിജോണിന്‍െറ പേരും ചേര്‍ത്തുപറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.