ബിയര്‍, വൈന്‍ പാനീയങ്ങള്‍ക്കും ഭക്ഷ്യസുരക്ഷാ പരിശോധന

തൃശൂര്‍: ബിയര്‍, വൈന്‍ എന്നിവയടക്കം ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങള്‍കൂടി ഭക്ഷ്യസുരക്ഷാ പരിശോധനക്ക് വിധേയമാക്കാന്‍ നടപടി. ഇവയില്‍ മനുഷ്യന് ഹാനികരമായ വസ്തുക്കള്‍ (അഡിക്ടീവ്സ്, പ്രിസര്‍വേറ്റീവ്സ്) അടങ്ങിയിട്ടുണ്ടെന്ന വിലയിരുത്തലിന്‍െറ അടിസ്ഥാനത്തിലാണ് ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നടപടി തുടങ്ങിയത്. അന്തിമ തീരുമാനം ദിവസങ്ങള്‍ക്കകം ഉണ്ടായേക്കും.

അതോറിറ്റി ഏതാനും മാസങ്ങളായി ഇതിനുള്ള ശ്രമത്തിലാണ്. ഇതിന്‍െറ ഭാഗമായി മദ്യ ഉല്‍പാദകരുടെ അഭിപ്രായം അറിയാന്‍ മദ്യ ഉല്‍പന്നങ്ങളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക രൂപരേഖ ഒക്ടോബറില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. മാഗി നൂഡ്ല്‍സിലും പാലുല്‍പന്നങ്ങളിലും പാക്ക് ചെയ്ത മറ്റുചില ആഹാര പദാര്‍ഥങ്ങളിലും ഹാനികരമായ വസ്തുക്കള്‍ കണ്ടത്തെിയ സാഹചര്യത്തിലായിരുന്നു എഫ്.എസ്.എസ്.എ.ഐയുടെ തീരുമാനം. ഇക്കാര്യം സംസ്ഥാന ഭക്ഷ്യസുരക്ഷാ കമീഷണര്‍ ടി.വി. അനുപമ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ പാര്‍ലറുകളില്‍ അനുവദനീയ അളവിന്‍െറ ഇരട്ടിയിലധികം സ്പിരിറ്റ് കലര്‍ന്ന ബിയറും വൈനും വില്‍ക്കുന്നതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സംസ്ഥാനത്ത് അടുത്തിടെ വ്യാജ തേയില, വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചില കമ്പനികള്‍ പൂട്ടുകയും ചെയ്തിരുന്നു. ആഗോള കമ്പനികളുടെ പേരിലുള്ള ബിയറുകള്‍ പോലും സംസ്ഥാനത്ത് വ്യാജമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ ഇത്തരം കേന്ദ്രങ്ങളിലും പരിശോധനക്ക് വഴിതെളിയും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.