സ്ത്രീകള്‍ക്ക് പ്രത്യേകം സംഘടന: സമസ്ത നിലപാട് സ്വാഗതാര്‍ഹമെന്ന് നേതാക്കള്‍

കോഴിക്കോട്: സ്ത്രീകള്‍ക്ക് പ്രത്യേക സംഘടന രൂപവത്കരിക്കുന്നതില്‍ തെറ്റില്ളെന്ന സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് വിവിധ മുസ്ലിം സംഘടനാനേതാക്കള്‍. മുസ്ലിം സമൂഹത്തെ പുതിയരീതിയില്‍ മാറ്റാന്‍ ഉതകുന്നതാണ് പ്രസ്താവനയെന്ന് വിവിധനേതാക്കള്‍ വിലയിരുത്തി. മുജാഹിദ്, ജമാഅത്തെ ഇസ്ലാമി, വനിതാലീഗ് നേതാക്കളാണ് ആലിക്കുട്ടി മുസ്ലിയാരുടെ നിലപാട് സ്വാഗതം ചെയ്തത്. സമസ്തയുടെ പുതിയ കാര്യദര്‍ശിയായി ചുമതലയേറ്റ് ആലിക്കുട്ടി മുസ്ലിയാര്‍ നടത്തിയ പ്രസ്താവന സമുദായത്തെ കൂടുതല്‍ ക്രിയാത്മകമാക്കുമെന്ന് നേതാക്കള്‍ വിലയിരുത്തി.

സമസ്തയുടെ പുതിയ നിലപാട് വനിതാശാക്തീകരണത്തിന് കരുത്തുപകരുന്നതാണെന്ന് ഓള്‍ ഇന്ത്യാ ഇസ്ലാഹി മൂവ്മെന്‍റ് ജന. സെക്രട്ടറി പ്രഫ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സമൂഹത്തിന്‍െറ പകുതിയോ അതിലധികമോ ഉള്ള സ്ത്രീകളുടെ പങ്ക് സാമൂഹികമാറ്റത്തില്‍ നിഷേധിക്കാന്‍ പറ്റാത്തതാണ്. പുതിയ നിലപാട് ഗുണപരമായ ഏറെമാറ്റങ്ങള്‍ ഉണ്ടാക്കും. സമസ്ത ഇരുവിഭാഗങ്ങള്‍ എല്ലാകാലത്തും ഭിന്നിച്ചുനില്‍ക്കേണ്ടതില്ല എന്ന നിലപാടും സ്വാഗതാര്‍ഹമാണ്. ഇതര മുസ്ലിം സംഘടനകളുമായും നല്ലബന്ധത്തിന് സമസ്ത ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

ഈ നിലപാട് സ്ത്രീശാക്തീകരണത്തിനും സമൂഹവളര്‍ച്ചക്കും ഉതകുമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. മുസ്ലിംകളിലെ ഭൂരിപക്ഷംവരുന്ന ജനവിഭാഗത്തിന്‍െറ പ്രതിനിധാനമുള്ള സംഘടനയുടെ നിലപാട്, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങളും സാധ്യതകളും നല്‍കും. സമസ്ത ഇരുവിഭാഗങ്ങളുടെ ഐക്യത്തിനുള്ള സന്നദ്ധത മുസ്ലിം സമൂഹത്തിന്‍െറ കൂടുതല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് വഴിവെക്കും. സമ്പത്തും സമയവും പാഴാവുന്നതിന് അറുതിവരുത്തുകയും കൂട്ടായ പ്രവര്‍ത്തനത്തിന് സാധ്യതയൊരുക്കുകയും ചെയ്യും.

 ആലിക്കുട്ടി മുസ്ലിയാരുടെ നിലപാട് മുസ്ലിം സ്ത്രീശാക്തീകരണത്തിന് കൂടുതല്‍ കരുത്തുപകരുമെന്ന് വനിതാലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ് പറഞ്ഞു. സ്ത്രീശാക്തീകരത്തിന് പ്രതിജ്ഞാബദ്ധമാണെന്ന ഹൈദരലി തങ്ങളുടെ നിലപാടിന് ശക്തിപകരുന്നതാണ് പ്രസ്താവന. സമസ്തയില്‍നിന്ന് വനിതാലീഗിന് മികച്ച പ്രോത്സാഹനമാണ് ലഭിക്കുന്നത്. സുന്നികളുടെ ഐക്യത്തിനുള്ള ആഹ്വാനം സമുദായത്തിന്‍െറ മനസ്സറിഞ്ഞുള്ളതാണെന്നും അവര്‍ പറഞ്ഞു.
 സ്ത്രീശാക്തീകരണം സംബന്ധിച്ച സമസ്ത നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് മുജാഹിദ് നേതാവും വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് വിഷന്‍ വൈസ് ചെയര്‍മാനുമായ കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ പറഞ്ഞു.

സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരാന്‍ ആദ്യം രംഗത്തിറങ്ങിയത് ഇസ്ലാഹി സംഘടനകളാണ്. ഇതിന്‍െറ പേരില്‍ ഏറെ തിക്താനുഭവങ്ങളും ഉണ്ടായി. സ്ത്രീകളെ പൊതുരംഗത്തിറക്കുമ്പോള്‍ കര്‍ശന നിയന്ത്രണം വേണം. അല്ലാതിരുന്നാല്‍ അപകടം ക്ഷണിച്ചുവരുത്തലാവും. സമസ്തയുടെ ഐക്യാഹ്വാനം മറ്റു സംഘടനകള്‍ക്കും മാതൃകയാക്കാം. ഭിന്നിച്ചുനില്‍ക്കുന്ന എല്ലാ വിഭാഗങ്ങളും ഒന്നിക്കണം. മഹല്ലുകളിലും സമൂഹത്തിലും അതിന്‍െറ ഗുണഫലം കാണാനാവുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.