ക്രമക്കേടിന് സാധ്യതയെന്ന്; മുല്ലപ്പള്ളി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു

ന്യൂഡല്‍ഹി: കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നീതിപൂര്‍വകമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചു. ഉദ്യോഗസ്ഥരും ചില രാഷ്ട്രീയപാര്‍ട്ടികളും ഒത്തുചേര്‍ന്ന് ക്രമക്കേടിന് ശ്രമിക്കുന്നതായി മുല്ലപ്പള്ളി പരാതിയില്‍ ആരോപിച്ചു. കണ്ണൂര്‍ ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മുമായി ചേര്‍ന്ന് കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി നടപടി സ്വീകരിച്ചകാര്യം പരാതിയില്‍ ചൂണ്ടിക്കാട്ടി.

നിഷ്പക്ഷരായ ഉദ്യോഗസ്ഥര്‍ക്കുപോലും ഭീഷണിമൂലം കള്ളവോട്ട് തടയുന്നതിന് നടപടി എടുക്കാന്‍ സാധിക്കുന്നില്ല. കോണ്‍ഗ്രസിന്‍െറയും യു.ഡി.എഫിന്‍െറയും ഇലക്ഷന്‍ ഏജന്‍റുമാരെ ഭീഷണിപ്പെടുത്തി ബൂത്തിലിരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നു. എല്ലാ ബൂത്തുകളിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം.ശാരീരിക അവശതകളില്ലാത്തവരെയും പൂര്‍ണ ആരോഗ്യവാന്മാരെയും കൂട്ടംകൂട്ടമായി ഓപണ്‍ വോട്ട് ചെയ്യിക്കുന്ന രീതി വടക്കന്‍കേരളത്തിലെ ജില്ലകളില്‍ ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ കാണാമായിരുന്നു. ഇത്തവണ അത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

വടകര ലോക്സഭാ മണ്ഡലത്തിലെ അഴിയൂരില്‍ ബോംബ് നിര്‍മാണത്തിനിടയില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നാദാപുരത്ത് ബോംബ് സ്ഫോടനത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ആക്രമണസാധ്യതയുള്ള ജില്ലകളില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും ക്രമക്കേട് തടയാന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന-ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് കര്‍ക്കശനിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.