മുസ്ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം –ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ഭീകരവാദ വേട്ടയുടെ പേരില്‍ മുസ്ലിം സമൂഹത്തിനിടയില്‍ ഭീതി സൃഷ്ടിക്കാനുള്ള ശ്രമം കേന്ദ്ര-കേരള സര്‍ക്കാറുകള്‍ ഉപേക്ഷിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്. കനകമലയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട യുവാക്കളുടെ കാര്യത്തില്‍ സമഗ്രാന്വേഷണം നടത്തുന്നതിനുമുമ്പ് യു.എ.പി.എ ചുമത്തിയത് ദുരുദ്ദേശ്യപരമാണ്. ഭീകരവാദ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളില്‍ പലരും വര്‍ഷങ്ങള്‍ക്കുശേഷം നിരപരാധികളെന്ന് വിധിയെഴുതി പുറത്തുവന്നിട്ടിട്ടുണ്ട്. ഇത്തരം അനുഭവങ്ങള്‍ കേരളത്തില്‍തന്നെ ഉണ്ടായിരിക്കെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട വിഷയത്തില്‍ മുന്‍വിധിയോടെ കേസുകള്‍ കൈകാര്യം ചെയ്യുന്നത് നീതി നിഷേധിക്കപ്പെടാന്‍ കാരണമാകും.

പീസ് ഇന്‍റര്‍നാഷനല്‍ സ്കൂളിനെതിരെ നടക്കുന്ന പ്രചാരണങ്ങളും ഇസ്ലാം ഭീതി ശക്തിപ്പെടുത്തുന്നതാണ്. കേരളത്തില്‍ വിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തിയ തൊഗാഡിയയുടെ കേസ് പിന്‍വലിക്കുകയും ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി.എ ചുമത്തുകയും ചെയ്തത് വിവേചനപരമാണ്. കുറ്റം ചെയ്തവരെ സമഗ്രമായ അന്വേഷണത്തിന് വിധേയമാക്കി സുതാര്യമായ രീതിയില്‍ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് വേണ്ടത്. ഭീകരവാദ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ ഒരു മുസ്ലിം സംഘടനകളും അംഗീകരിക്കുന്നില്ളെന്നിരിക്കെ സംശയത്തിന്‍െറ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം ഭരണസംവിധാനങ്ങളും മാധ്യമങ്ങളും ഒഴിവാക്കേണ്ടതാണ്. കരിനിയമങ്ങളുടെ പ്രയോഗവും ഭീകരവാദ ആരോപണ പ്രത്യാരോപണങ്ങളും സമൂഹത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.