തിരുവനന്തപുരം: ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2018 ൽ അനുവദിച്ച 40 ഏക്കർ സ്ഥലത്തിന് പുറമെ 50 ഏക്കർ കൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി താലൂക്കില്‍ ഇടുക്കി വില്ലേജിൽ സർവേ നം161/1 ല്‍ ഉൾപ്പെടുന്ന ഭൂമിയുടെ ഉപയോഗവും കൈവശാനുഭവുമാണ് ഭൂമി കൈമാറ്റ വൃവസ്ഥ പ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് ( മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ) കൈമാറിയിട്ടുള്ളത്. ലാൻഡ് റവന്യു കമീഷണർ മുഖേനെ കലക്ടർ സർക്കാരിന് നൽകിയ പ്രൊപോസലിനെ തുടർന്നാണ് നടപടി.
നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് ഭൂമി കൈമാറിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തവാനോ അന്യാധീനപ്പെടുത്തുവാനോ പാടില്ല. പാട്ടം ,ഉപ പാട്ടം ,തറവാടകക്ക് നല്‍കുക, അന്യാധീനപ്പെടുത്തുക എന്നിവ പാടില്ല.
എല്ലാതരത്തിലുമുള്ള കൈയേറ്റങ്ങളില്‍ നിന്നും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഭൂമിയെ സംരക്ഷിക്കണം . കൂടാതെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ പാടില്ലെന്നും അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമേ മുറിക്കാൻ പാടുള്ളുവെന്നും നിബന്ധനയുണ്ട്. മാത്രമല്ല മുറിക്കുന്ന മരങ്ങളുടെ മൂന്നിരട്ടി വൃക്ഷതൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കണം.ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍ദിഷ്ട നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുംവേണം .നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെടുന്നപക്ഷം ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.