സർക്കാർ പ്രതിഫലം പറ്റുന്നവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ ചൂണ്ടിക്കാട്ടി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. എയിഡഡ് അധ്യാപകർക്കും ശമ്പളം നൽകുന്നത് സർക്കാറാണ്. അതിനാൽ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ അവകാശമില്ല. ഇതിന് വിരുദ്ധമായി െകാണ്ടുവന്ന, ഇളവ് അനുവദിക്കൽ നിയമത്തിലെ വകുപ്പ് ഭരണഘടനാനുസൃതമല്ല.
കൊച്ചി: എയിഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതും വിലക്കി ഹൈകോടതി. അധ്യാപകർക്ക് മത്സരിക്കാൻ ഇളവനുവദിച്ച നിയമം ഭരണഘടനവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ്. വിധിക്ക് മുൻകാല പ്രാബല്യം ഇല്ല. ഉത്തരവ് ബുധനാഴ്ച മുതൽ മാത്രമാണ് ബാധകമാവുകയെന്നും കോടതി വ്യക്തമാക്കി.
സർക്കാർ സ്കൂൾ അധ്യാപകർക്കും ജീവനക്കാർക്കും രാഷ്ട്രീയ പ്രവർത്തനം വിലക്കിയിട്ടുണ്ടെങ്കിലും എയിഡഡ് സ്കൂൾ അധ്യാപകർക്ക് ഇത് ബാധകമാക്കാത്തത് അനീതിയാണെന്നുകാട്ടി പിറവം പാഴൂർ സ്വദേശി ജിബു പി. തോമസ് അടക്കം നൽകിയ ഹരജികളാണ് പരിഗണിച്ചത്. എയിഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കുന്നതടക്കം രാഷ്ട്രീയ പ്രവർത്തനത്തിന് ചട്ടപ്രകാരം അനുമതിയുണ്ടെന്നായിരുന്നു സർക്കാർ വാദം. സർക്കാർ പ്രതിഫലം പറ്റുന്നവരെ മത്സരിക്കാൻ അയോഗ്യരാക്കുന്ന നിയമത്തിൽനിന്ന് ഇവർക്ക് ഇളവുണ്ട്. 1951ലെ കേരള ലെജിസ്ലേറ്റിവ് അസംബ്ലി റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ നിയമത്തിലെ (അയോഗ്യതക്ക് ഇളവ് അനുവദിക്കൽ) 2(iv) വകുപ്പ് പ്രകാരമാണ് ഈ ഇളവ്.
ഇൗ നിയമത്തിെൻറ അടിസ്ഥാനത്തിൽ കേരള വിദ്യാഭ്യാസ നിയമത്തിലെ ചാപ്റ്റർ 4(എ) തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എയിഡഡ് സ്കൂൾ അധ്യാപകർക്ക് അവകാശം നൽകുന്നുണ്ട്. സർക്കാർ സ്കൂളുകളിലെ നിയമനം സർക്കാറും എയിഡഡ് സ്കൂളിലേത് മാനേജ്മെൻറുമാണ് നടത്തുന്നത്. കാഷ്വൽ ലീവ് അടക്കമുള്ളവയുടെ കാര്യത്തിലെന്നപോലെ, സർക്കാർ മേഖലക്കും എയിഡഡിനും ഒരുപോലെ ബാധകമാക്കി കേരള വിദ്യാഭ്യാസ നിയമവും ചട്ടവും നിഷ്കർഷിച്ച വ്യവസ്ഥകളുണ്ട്. ഇവക്ക് പുറത്തുള്ളതൊന്നും എയിഡഡ് മേഖലക്ക് ബാധകമാകില്ലെന്നും സർക്കാർ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.