​​ട്രോഫി വിവാദത്തിൽ ആകാശ് തില്ല​​ങ്കേരി: ‘ഷാജറിനെ വേട്ടയാടുന്നവർ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റി​ന്റെ അർഥം തിരിച്ചറിയുന്ന കാലം വരും’

കണ്ണൂർ: തനിക്ക് ട്രോഫി സമ്മാനിച്ചതിന് ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എം. ഷാജറിനെ പിന്തുണച്ച് ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ല​ങ്കേരി.

സ്വർണക്കടത്ത് ക്വട്ടേഷന്റെ പേരിൽ സി.പി.എമ്മും സംഘടനയും തള്ളിപ്പറഞ്ഞ ആകാശ് തില്ല​ങ്കേരിക്ക് ഡി.വൈ.എഫ്.ഐ നേതാവ് ട്രോഫി സമ്മാനിച്ചത് പാർട്ടിക്കകത്തും പുറത്തും വൻ വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം.

സി.കെ.ജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുറേയേറെപേരെ ആദരിച്ച കൂട്ടത്തിൽ ഒരാൾ മാത്രമാണ് താനെന്നും അതിന്റെ പേരിൽ ഷാജറിനെ വേട്ടയാടുന്നവർ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗമി​ല്ലെന്നും ആകാശ് ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

തില്ലങ്കേരി പ്രിമിയർ ക്രിക്കറ്റ് ലീഗ് ടൂർണമെന്റിൽ വിജയിച്ചതിനാണ് ടീം ഉടമയായ ആകാശ് തില്ലങ്കേരിയുമായി ഷാജർ വേദി പങ്കിട്ടത്. സി.കെ.ജി ക്ലബ് വഞ്ഞേരി ടീമിനെ പ്രതിനിധീകരിച്ചാണ് ആകാശ് ട്രോഫി ഏറ്റുവാങ്ങിയത്. ‘ടൂർണമെന്റ് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സി.കെ.ജി ക്ലബ്ബിന്റെയും വായനശാലയുടെയും ആറാം വാർഷികാഘോഷം വന്നുചേർന്നത്. സംസ്കാരിക ചടങ്ങിൽ ഉദ്ഘാടകൻ ആയെത്തിയ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഷാജറിനെകൊണ്ട് ചാമ്പ്യന്മാരായ ടീമിന്റെ ഉടമയേയും മാനേജറെയും അനുമോദിച്ച് ട്രോഫി ഏറ്റുവാങ്ങാൻ ക്ലബ്ബ് തീരുമാനിച്ചു.

ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികത്തിൽ ഉദ്ഘാടകനായെത്തിയ സഖാവ് ഷാജർ ആ ക്ലബ്ബിന്റെ കീഴിൽ കേരളോത്സവ വിജയികളായ കലാ-കായിക താരങ്ങളെ ഉൾപ്പടെ കുറേയേറെപേരെ ആദരിക്കുകയുണ്ടായി, ആ കൂട്ടത്തിൽ ഒരാൾ മാത്രമാണ് ഞാൻ. അതിന്റെ പേരിൽ ആ വ്യക്തിയെ വേട്ടയാടുന്നവർ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

സഖാവ് ഷാജറും ഷാജറിന്റെ സംഘടനയും ഉയർത്തിപിടിച്ച നിലപാടുകൾ എന്നെ അനുമോദിച്ചതിന്റെ പേരിൽ എന്നോട് സമരസപെടുകയോ ഐക്യപെടുകയോ ചെയ്യുന്നു എന്ന് അർത്ഥമില്ല..’ -കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:

പ്രാദേശികതലത്തിൽ സംഘടിപ്പിച്ച ഒരു ടൂർണമെന്റിന്റെ കൂട്ടായ്മയേയും ഉദ്ദേശശുദ്ധിയെയും തിരസ്കരിച്ച് അനാവശ്യ വിവാദങ്ങൾക്ക് വിത്ത്പാകുന്നത് ദൗർഭാഗ്യകരമാണ്..

കർഷകസമര പോരാട്ടങ്ങളുടേയും രക്തസാക്ഷി പൈതൃകത്തിന്റേയും ചരിത്രം പേറുന്ന തില്ലങ്കേരിയെന്ന കൊച്ചുമലയോര ഗ്രാമം ഈ അടുത്തകാലങ്ങളിൽ പലപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നത് രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിലായിരുന്നു..

തില്ലങ്കേരിയിൽ അന്ന് ഉരുത്തിരിഞ്ഞ രാഷട്രീയ സാഹചര്യത്തിൽ സംഭവിച്ചുപോയ അനിഷ്ടസംഭവങ്ങളിൽ ചിലതിൽ പ്രതിയെന്ന് ആരോപിക്കപെടുന്ന ഒരാളാണെന്ന ഉറച്ചബോധ്യത്തിൽ തന്നെയാണിത് പറയുന്നത്..

നിലനിൽപ്പിന്റെ ഭാഗമായ് സ്വയം പ്രതിരോധിക്കാൻ നിർബന്ധിതമായ ചില സാഹചര്യങ്ങളെ നിരത്തി‌ അതിന്റെ ശരി തെറ്റുകൾ ചികയാൻ ശ്രമിക്കുന്നില്ല..ഒരു ആത്മവിമർശ്ശനമായ് തന്നെ ഇതിനെ കണക്കാക്കിക്കോളൂ..

തില്ലങ്കേരിയെ അക്രമരാഷ്ട്രീയത്തിന്റെ വിളനിലമായ് പ്രതിഷ്ടിച്ചതിൽ ബോധപൂർവ്വമായ പങ്ക് മാധ്യമങ്ങളും വഹിച്ചിട്ടുണ്ട്...ഭൂതകാലത്തെ ചെറിയ ചില അനിഷ്ടസംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ തില്ലങ്കേരി ഇന്ന് ശാന്തമാണ്..ആ ഒരു രാഷ്ട്രീയമായ ഒത്തൊരുമയെ ഊട്ടി ഉറപ്പിക്കാൻ TPL ന്റെ ആദ്യ സീസണിന് തന്നെ കഴിഞ്ഞിട്ടുണ്ട്.

ക്രിക്കറ്റ് ഒരു വികാരമായ് കാണുന്ന ഒരുകൂട്ടം യുവാക്കൾ കാവുമ്പടി ഗ്രൗണ്ടിൽ ഒത്തുചേർന്നപ്പോൾ സംഭവിച്ചതാണ് ഈ ക്രിക്കറ്റ് ലീഗ്. വിനോദത്തിനപ്പുറം അവസരങ്ങൾ ലഭിക്കാത്ത നാട്ടിൻപുറങ്ങളിലെ മികച്ച കളിക്കാരെ വാർത്തെടുക്കുകയും, കക്ഷി-രാഷ്ട്രീയ-ജാതി -മത- ദേശ ചിന്തകൾക്കപ്പുറം പരസ്പരമുള്ള സൗഹൃദവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യവും.

രാഷ്ട്രീയവെറിയുടെ പേരിൽ പരസ്പരം വാക്പോരിലും സംഘർഷത്തിലും ഏർപ്പെടുകയും ചെയ്തവർ ഒറ്റകെട്ടായ് ഒരു ടീമിൽ ഒത്തിണക്കത്തോടെ കളിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയൊരു അനുഭവമായിരുന്നു. ഇന്നേവരെ പരസ്പരം സംസാരിക്കുകയോ, തമ്മിൽ കണ്ടാൽ ഒരു പുഞ്ചിരിസമ്മാനിക്കാൻ പോലും പ്രയാസപ്പെടുന്നവർ പരസ്പരം അറിയുകയും അടുക്കുകയും ചെയ്യുന്ന മായാജാലം സ്പോട്സിന് മാത്രം അവകാശപെട്ടതാണ്.

ഒരു വാക്പോരിനു പോലും ഇടനൽകാതെ തികഞ്ഞ അച്ചടക്കത്തോടെയും എന്നാൽ വീറും വാശിയും ഒട്ടും ചോരാതെയും ആവേശകരമായ് ടൂർണമെന്റ് സമാപിച്ചു. ഞാൻ‌ ഉടമയായ ടീം ചാമ്പ്യന്മാർ ആവുകയും ചെയ്തു. ഗ്രൗണ്ടിൽ കളി ആസ്വദിക്കാനെത്തിയ കാണികളിൽ നിന്ന് തന്നെയാണ് ചാമ്പ്യന്മാരുടെ ട്രോഫി ഞങ്ങളുടെ കളിക്കാർ ഏറ്റുവാങ്ങിയത്.

ടൂർണമെന്റ് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സി.കെ.ജി ക്ലബ്ബിന്റെയും വായനശാലയുടെയും ആറാം വാർഷികാഘോഷം വന്നുചേർന്നത്. സംസ്കാരിക ചടങ്ങിൽ ഉദ്ഘാടകൻ ആയെത്തിയ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഷാജറിനെകൊണ്ട് ചാമ്പ്യന്മാരായ ടീമിന്റെ ഉടമയേയും മാനേജറെയും അനുമോദിച്ച് ട്രോഫി ഏറ്റുവാങ്ങാൻ ക്ലബ്ബ് തീരുമാനിക്കുകയും ചെയ്തു.

ആട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വാർഷികത്തിൽ ഉദ്ഘാടകനായെത്തിയ സഖാവ് ഷാജർ ആ ക്ലബ്ബിന്റെ കീഴിൽ കേരളോത്സവ വിജയികളായ കലാ-കായിക താരങ്ങളെ ഉൾപ്പടെ കുറേയേറെപേരെ ആദരിക്കുകയുണ്ടായി, ആ കൂട്ടത്തിൽ ഒരാൾ മാത്രമാണ് ഞാൻ. അതിന്റെ പേരിൽ ആ വ്യക്തിയെ വേട്ടയാടുന്നവർ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ് എന്ന വാക്കിന്റെ അര്‍ത്ഥം ശരിക്കും തിരിച്ചറിയുന്ന കാലം വരുമെന്ന് പ്രത്യാശിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

സഖാവ് ഷാജറും ഷാജറിന്റെ സംഘടനയും ഉയർത്തിപിടിച്ച നിലപാടുകൾ എന്നെ അനുമോദിച്ചതിന്റെ പേരിൽ എന്നോട് സമരസപെടുകയോ ഐക്യപെടുകയോ ചെയ്യുന്നു എന്ന് അർത്ഥമില്ല..

കളിച്ച് വിജയിച്ച ടീമിന്റെ ഭാഗമായ ഞാൻ ആ‌ അനുമോദനം ഏറ്റുവാങ്ങാൻ എന്തുകൊണ്ടും അർഹനാണെന്നിരിക്കെ, അതിന്റെ പേരിൽ ഇന്നാട്ടിലെ മാധ്യമസിന്തിക്കേറ്റുകൾ ഒന്നടങ്കം തിരികൊളുത്തിവിട്ട വിവാദങ്ങൾക്ക് രോമത്തിന്റെ വിലപോലും കൽപ്പിച്ചുതരാൻ ആഗ്രഹിക്കുന്നില്ല.

സത്യം അറിയുക എന്നത് ഒരു മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശവും, ആ സത്യത്തെ മുറുകെപിടിക്കുക എന്നത് ഒരു മാധ്യമത്തിന്റെ ആത്യന്തികമായ ധർമ്മവുമാണ്.. നിഷ്പക്ഷമായ് നിലകൊണ്ട് നന്മയുടെയും മൂല്യങ്ങളുടെയും പ്രായോക്താക്കളാവുന്ന മാധ്യമങ്ങൾക്കൊക്കെ ദിനോസറുകൾക്കെന്നപോലെ വംശനാശം വന്നിരിക്കുന്നു.. കാലങ്ങൾക്ക് മുമ്പ് കണ്ണടച്ച ആ ജന്തുവിന് പിന്നേയും സത്യസന്ധതയുണ്ട്... മണ്ണ് മാന്തി വല്ലപ്പോഴും കണ്ടെടുക്കുന്ന പഴകിദ്രവിച്ച അസ്ഥിയുടെ രൂപത്തിലെങ്കിലും അത് ചരിത്രത്തോട് നീതിപുലർത്തുന്നുണ്ട്..

കീശയുടെ കനത്തിന് അനുസരിച്ച് നിങ്ങൾ പടച്ചുവിടുന്ന നുണകളൊക്കയും വികൃതമാക്കുന്നത് നാളകളിലെ ചരിത്രത്തെ കൂടിയാണ്... ജനാധിപത്യത്തിന്റെ നാലാമത്തെ തൂണാണ് മാധ്യമങ്ങളെന്നാണ് വിപക്ഷ.. പക്ഷെ ഇന്നതൊരു കടംകഥയാണ്.. മുതലാളിത്ത കോർപ്പറേറ്റുകളുടെ എച്ചിലു നക്കി നായയുടെ നാണമില്ലാത്ത " വാല് ".. നേരില്ലാതെ...നിരന്തരം..നിർലജ്യം..ആടിയെന്ന് കരുതി ഇവിടെ ഒരു ആകാശവും ഇടിഞ്ഞ് വീഴാൻ പോകുന്നില്ല...

മാധ്യമങ്ങളോടാണ്.., വരിയുടക്കപ്പെട്ട വിധേയത്വത്തിന് അച്ചടക്കമെന്ന് പേരിട്ടുവിളിക്കുന്ന കാലത്ത്

ഞാൻ കളങ്കിതനായിരിക്കും.. സ്തുതിപാഠകർക്കിടയിലും കൊട്ടാരം വിദൂഷകരിലും പെട്ടിപിടുത്തക്കാർക്കിടയിലും എന്നെ കാണില്ലായിരിക്കും. പക്ഷെ അയാളുണ്ട്. ചിന്താഭാരമുള്ള കണ്ണുമായി പ്രകടനത്തിന്റെ അറ്റത്ത് ആൾക്കൂട്ടത്തിനിടയിൽ ഇനിയുമുണ്ടാകും.

"ഓർമയിൽ കാടുസൂക്ഷിക്കുന്ന മൃഗം

ഒരിക്കലും മെരുങ്ങാറില്ല."

അതിന് ശൗര്യം കൂടും.

പട്ടിണി കിടന്ന്, എല്ലുന്തിയുന്തി വന്ന്

തെരുവിൽ ചത്തുമലച്ചു കിടന്നാലും

അത് കീഴടങ്ങില്ല.

അടിമയുടെ ബെൽറ്റിന് കഴുത്ത് നീട്ടില്ല.

നിങ്ങൾ ഇട്ടുകൊടുക്കുന്ന

എച്ചിലിലക്ക് വേണ്ടി കാത്തുനിൽക്കില്ല.

പക്ഷെ ചില ഹൃദയങ്ങളിലുണ്ടാകും,

കീഴടങ്ങാത്ത പോരാട്ടവീര്യവുമായി..

Tags:    
News Summary - Akash Thillankery on DYFI trophy controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.